മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അസൗകര്യമറിയിച്ച് നടൻ

തൃശ്ശൂരിൽ വിജയിച്ച എംപി സുരേഷ് ഗോപി മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയാകുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്

തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം. നരേന്ദ്ര മോദി നേരിട്ട് മോഹൻലാലിനെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ക്ഷണിക്കുകയായിരുന്നു. എന്നാൽ പങ്കെടുക്കുന്നതിൽ മോഹൻലാൽ അസൗകര്യം അറിയിച്ചു. വ്യക്തിപരമായ കാരണത്താൽ എത്താനാകില്ലെന്നാണ് മോഹൻലാൽ അറിയിച്ചത്.

വൈകിട്ട് 7.15ന് തുടങ്ങുന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഒരുക്കം അന്തിമ ഘട്ടത്തിലാണ്. ചടങ്ങിൽ പങ്കെടുക്കാനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, സീഷൽസ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവർ ഡല്ഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സിനിമാ താരങ്ങളടക്കം ചടങ്ങിൽ പങ്കെടുക്കും.

സിനിമകള് പൂര്ത്തിയാകാനുണ്ട്; സുരേഷ് ഗോപി കേന്ദ്രമന്ത്രി പദവി ഏറ്റെടുത്തേക്കില്ല

അതേസമയം, തൃശ്ശൂരിൽ വിജയിച്ച എംപി സുരേഷ് ഗോപി മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയാകുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ കരാർ ഒപ്പിട്ട നാലു സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കിൽ ചുമതലയേറ്റാൽ സിനിമകൾ മുടങ്ങുമെന്നും ബിജെപി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം. സുരേഷ് ഗോപി നിലവിൽ തിരുവനന്തപുരത്ത് തുടരുകയാണ്. 12.30നുള്ള വിമാനത്തിൽ ഡല്ഹിയിലേക്ക് പോകാനാണ് ആലോചന. കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപിയിൽ ബിജെപി നേതൃത്വം സമ്മർദ്ദം ചെലുത്തുന്നതായാണ് വിവരം.

To advertise here,contact us