മുതലപ്പൊഴിയിൽ അപകടം തുടരുന്നു, ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള് കടലില് വീണു; രക്ഷപ്പെടുത്തി

11 പേർ ആശുപത്രിയിലാണ്. ഇവരില് ആരുടേയും പരിക്ക് ഗുരുതരമല്ല

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടം തുടരുന്നു. മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കടലില് വീണ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. 11 പേർ ആശുപത്രിയിലാണ്. ഇവരില് ആരുടേയും പരിക്ക് ഗുരുതരമല്ല. മറ്റൊരു ബോട്ട് അപകടത്തിൽപ്പെട്ടെങ്കിലും തൊഴിലാളികൾ നീന്തി കയറിയിരുന്നു. അവർ അതേ ബോട്ടിൽ മത്സ്യ ബന്ധനത്തിന് പോവുകയും ചെയ്തിരുന്നു.

അതേസമയം, നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയിലെ അപകടങ്ങളിൽ ഉത്തരവാദിത്തം ഇല്ലെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അശാസ്ത്രീയമായ പുലിമുട്ട് നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് ന്യൂനപക്ഷ കമ്മീഷന് നൽകിയ മറുപടിയില് അദാനി ഗ്രൂപ്പ് വിശദീകരിച്ചത്. മുതലപ്പൊഴിയിലെ അപകടങ്ങളെ തുടർന്ന് ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ അദാനി ഗ്രൂപ്പിനെയും കക്ഷിചേർത്തിരുന്നു.

മുതലപ്പൊഴിയിലെ അപകടങ്ങൾക്കും പ്രശ്നങ്ങൾക്കും അദാനി ഗ്രൂപ്പ് ഉത്തരവാദികളല്ല. പൊഴിയിലെ പ്രശ്നങ്ങൾക്ക് കാരണം അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണം ആണെന്ന് വിദഗ്ധസമിതി അടക്കം കണ്ടെത്തിയിരുന്നു. സർക്കാർ നിർദ്ദേശിച്ച ഡ്രഡ്ജിങ് നടത്തിവരികയാണെന്നും അദാനി ഗ്രൂപ്പ് ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചു. പൊഴിയിലെ അപകടങ്ങൾക്ക് കാരണം അദാനി ഗ്രൂപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന സർക്കാർ വിമർശനങ്ങളെ തള്ളുന്നതായിരുന്നു അദാനിയുടെ വിശദീകരണം.

To advertise here,contact us