വയനാട് ദുരന്തം; മന്ത്രിമാരുടെ സംഘം കോഴിക്കോടെത്തി, രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കും

വിമാനമാർഗ്ഗമാണ് മന്ത്രിമാർ കോഴിക്കോടെത്തിയത്

കോഴിക്കോട്: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്മലയിലും ഉണ്ടായ ഉരുള്പൊട്ടലിൻ്റെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുറപ്പെട്ട മന്ത്രിമാരുടെ സംഘം കോഴിക്കോടെത്തി. റവന്യൂ മന്ത്രി കെ രാജൻ, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ നേതൃത്വം ഉള്ള മന്ത്രി ഒ ആർ കേളു എന്നിവരാണ് എത്തിയത്. വിമാനമാർഗ്ഗമാണ് മന്ത്രിമാർ കോഴിക്കോടെത്തിയത്.

വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 54 ആയി. മരണ സംഖ്യ കൂടിവരികയാണ്. 70 ലേറെ പേർക്ക് പരിക്കുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. നിരവധി പേരാണ് മണ്ണിനടയിലും ചെളിയിലുംപെട്ട് കുടുകിടക്കുന്നത്. മുണ്ടക്കൈയിൽ ഒമ്പത് ലയങ്ങള് ഒലിച്ച് പോയിട്ടുണ്ട്. 65 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. 35 തൊഴിലാളികളെ കാണാനില്ല. ഒഡീഷ സ്വദേശികളായ രണ്ട് ഡോക്ടര്മാരെയും കാണാനില്ല.

നേരത്തെ പെയ്ത മഴയിൽ മണ്ണ് ദുർബലമായതാകും ഉരുൾപൊട്ടലിന് കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ശിവാനന്ദ പൈ പറയുന്നത്. നേരിയ ഭൂചലനം ഉണ്ടായോ എന്നതും പരിശോധിക്കണം. കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കൂടുതൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,contact us