തിരുവിതാംകൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകും

ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നും പി എസ് പ്രശാന്ത് അറിയിച്ചു.

തിരുനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകും. ദേവസം ബോർഡ് രൂപീകൃതമായതിൻ്റെ 75 വർഷം പിന്നിടുകയാണെങ്കിലും ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഡയമണ്ട് ജൂബിലിയുമായി ബന്ധപ്പെട്ട് ആർഭാടപരമായ ആഘോഷങ്ങൾ ഉണ്ടാവുകയില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നും പി എസ് പ്രശാന്ത് അറിയിച്ചു.

ദേവസ്വം മേഖലയിൽ സമ്പൂർണ കമ്പ്യുട്ടർവൽക്കരണം നടപ്പാക്കുമെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. മുൻപേ ഇക്കാര്യം പറഞ്ഞതായിരുന്നു എന്ന് ചൂണ്ടിക്കാണിച്ച ദേവസ്വം ബോർഡ് പ്രസിഡൻ്റ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന മുഴുവൻ ക്ഷേത്രങ്ങളിലും ഇ കാണിക്ക സംവിധാനം നടപ്പാക്കിയതായും അറിയിച്ചു. ഘട്ടം ഘട്ടമായി മറ്റു ക്ഷേത്രങ്ങളിൽ ഇത് നടപ്പാക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ മൂന്ന് ഫ്രീ ഡയാലിസിസ് സെന്ററുകൾ ആരംഭിക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരത്തെ സെൻ്റർ ചിങ്ങം 1 ന് ആരംഭിക്കും. തിരുവനന്തപുരത്തിന് പുറമെ കൊട്ടാരക്കര, ഹരിപ്പാട് എന്നിവിടങ്ങളിലാണ് ഡയാലിസിസ് സെൻ്ററുകൾ ആരംഭിക്കുക. ദേവസ്വം ബോർഡ് ജീവനക്കാർക്കായി മെഡിക്കൽ ഇൻഷുറൻസ് ആരംഭിക്കുമെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. പൊതുജനങ്ങൾക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കാനാണ് ബോർഡ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

നിലക്കലിൽ പരമാവധി പാർക്കിങ്ങ് സൗകര്യം നിലക്കലിൽ ഏർപ്പാടാക്കും. പമ്പ,നിലക്കൽ എന്നിവിടങ്ങങ്ങളിൽ താത്കാലികമായി നാല് നടപന്തൽ ഒരുക്കും. പരാതിരഹിത മണ്ഡല മകര വിളക്ക് കാലം ആക്കാൻ ശ്രമിക്കും. ദേവസ്വം ബോർഡിന്റെ കീഴിൽ 25 പെട്രോൾ പമ്പുകൾ ആരംഭിക്കുമെന്നും അതിന് ആവശ്യമായ 25 സ്ഥലം കണ്ടെത്തിയെന്നും പി എസ് പ്രശാന്ത് അറിയിച്ചു.

To advertise here,contact us