തലശേരിയിലും മേനപ്രത്തും പൊതു ദര്‍ശനം; വീടിന് ചേര്‍ന്ന് അന്ത്യവിശ്രമം; പുഷ്പന് വിട പറയാനൊരുങ്ങി നാട്

ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ മൃതദേഹം നാളെ രാവിലെ എട്ടുമണിക്ക് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം കണ്ണൂരിലേക്ക് പുറപ്പെടും. പകല്‍ 10 .30 ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 12 മണിക്ക് മേനപ്രം രാമവിലാസം സ്‌കൂളിലും പൊതുദര്‍ശനം. നാലുമണിവരെ പൊതുദര്‍ശനം തുടരും. അഞ്ചുമണിക്ക് വീട്ടില്‍ എത്തിക്കും. വീടിനോട് ചേര്‍ന്ന് സ്ഥലത്ത് അഞ്ചുമണിയോടെയായിരിക്കും സംസ്‌കാരം. തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും

ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മാസം കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് വിലയിരുത്തിയിരുന്നു.

1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പന്‍ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവന് നേരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിലേക്ക് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഈ വെടിവെയ്പില്‍ കൊല്ലപ്പെട്ടിരുന്നു.

To advertise here,contact us