ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്നറിയപ്പെട്ടു, ഇനി അനശ്വരനായ രക്തസാക്ഷി; അനുശോചനമറിയിച്ച് വിവിധ നേതാക്കള്‍

ഏത് രാഷ്ട്രീയക്കാര്‍ക്കും ആവേശം നല്‍കുന്ന ഓര്‍മ്മയാണ് പുഷ്പനെന്ന് കെ എന്‍ ബാലഗോപാല്‍

കോഴിക്കോട്: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് അനുശോചനമര്‍പ്പിച്ച്സിപിഐഎം നേതാക്കള്‍. സഖാവ് പുഷ്പന്‍ നയിച്ചപോലെ ഒരു ജീവിതം മറ്റാരും നയിച്ചിട്ടുണ്ടാവില്ലെന്നുംമണ്‍മറയുന്നത് വിപ്ലവ സൂര്യനാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

പുഷ്പന്‍ അത്ഭുത സഖാവാണെന്നും പുഷ്പന്റെ വേര്‍പാട് വേദനിപ്പിക്കുന്ന അനുഭവമാണെന്നുംപി കെ ശ്രീമതി പറഞ്ഞു. മനസ്സിന്റെ ബലം കൊണ്ട് മരണത്തെ അകറ്റി നിര്‍ത്തിയ നേതാവാണ് അദ്ദേഹം.പുഷ്പന്‍ അതിജീവനത്തിന്റെ പോരാളിയെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.

പുഷ്പന്റെ മരണം കേരളത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങളില്‍ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു അദ്ദേഹം. ഏത് രാഷ്ട്രീയക്കാര്‍ക്കും ആവേശം നല്‍കുന്ന ഓര്‍മ്മയാണ് പുഷ്പനെന്ന് കെ എന്‍ ബാലഗോപാല്‍ അനുശോചിച്ചു.

പുഷ്പന്‍ ധീരനായ പോരാളിയാണെന്നും സമര പോരാട്ടത്തിലെ വീര്യം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുത്ത സഖാവാണെന്നും എളമരം കരീം പറഞ്ഞു. പുഷ്പന്റെ ഓര്‍മ്മ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് എക്കാലവും ആവേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എപ്പോള്‍ കാണുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തോടെ മാത്രമേ പുഷ്പന്‍ സംസാരിച്ചിട്ടുള്ളൂവെന്ന്എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു. എത്രയോ തവണ സഖാവിനെ വീട്ടില്‍ ചെന്ന് കണ്ട ഓര്‍മ്മകള്‍ മനസിലേക്ക് കടന്നുവരുന്നു. ഒരിക്കല്‍ ചെഗുവേരയുടെ മകള്‍ അലീഡ ഗുവേരയുമായിട്ടായിരുന്നു പുഷ്പനെ കാണാന്‍ ചെന്നത്. അത് ഇരുവര്‍ക്കും വലിയ ആവേശമായിരുന്നു. ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്നാണ് സഖാവ് ഇതുവരെ വിശേഷിപ്പിക്കപ്പെട്ടത്. ഇനി അനശ്വരനായ രക്തസാക്ഷിയെന്ന് അറിയപ്പെടും എന്നതില്‍ സംശയമില്ലെന്നും എം എ ബേബി കുറിച്ചു.

To advertise here,contact us