താനൂര്‍ കസ്റ്റഡി മരണം; മുസ്‌ലിം യൂത്ത്‌ലീഗ് പ്രധാന വിഷയമാക്കി പ്രതിഷേധിക്കുമെന്ന് പി കെ ഫിറോസ്

താനൂർ കസ്റ്റഡി കൊലപാതകത്തിലെ സിബിഐ അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കുടുംബവും രം​ഗത്തെത്തിയിരുന്നു

തിരൂരങ്ങാടി : താനൂര് കസ്റ്റഡി മരണത്തിൽ കൊല്ലപ്പെട്ട താമിർ ജിഫ്‌രി കേസ് പ്രധാന വിഷയമാക്കി പ്രതിഷേധിക്കുമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ എല്ലാ എസ്പി ഓഫീസുകളിലേക്കും യൂത്ത്‌ലീഗ് പ്രതിഷേധമാർച്ച് നടത്തുന്നുണ്ട്. കേസ് നടത്തിപ്പിന് കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും ഫിറോസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം മമ്പുറത്തുള്ള താമിർ ജിഫ്‌രിയുടെ വീട്ടിലെത്തിയ പി കെ ഫിറോസ് മാതാവിൽനിന്നും സഹോദരനിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. യൂത്ത്‌ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു എ റസാഖ്, റഷീദ് കൊണ്ടാണത്ത്, യാസർ ഒള്ളക്കർ, കെ കെ സക്കരിയ, മുസ്തഫ ഇടത്തിങ്ങൽ തുടങ്ങിയവരും പങ്കെടുത്തു.

താനൂർ കസ്റ്റഡി കൊലപാതകത്തിലെ സിബിഐ അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കുടുംബവും രം​ഗത്തെത്തിയിരുന്നു. സിബിഐ കേസ് ഏറ്റെടുത്ത് ഒരു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. എസ്പിയും ഡിവൈഎസ്പിയും അടക്കമുള്ളവരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് പരാതി നൽകുമെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.

ഗൂഢാലോചന അന്വേഷിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും സഹോദരൻ വ്യക്തമാക്കി. ഒന്നാം പ്രതി മലപ്പുറം എസ്പി ആയിരുന്ന എസ് സുജിത് ദാസാണെന്നും സഹോദരൻ പറഞ്ഞു. എസ്പിയും ഡിവൈഎസ്പിയും അടക്കമുള്ളവരെ പ്രതി ചേർക്കണം. ഡാൻസഫ് ഉദ്യോഗസ്ഥർ ചെന്നായ കൂട്ടങ്ങളാണ്. അവരെ നിയന്ത്രിച്ചിരുന്നത് സുജിത് ദാസാണ്. താഴെതട്ടിലുള്ള ഉദ്യോഗസ്ഥർ മാത്രം ശിക്ഷിപ്പെടുന്ന പതിവ് രീതിക്ക് മാറ്റം വരണം. കേസിലെ ഗൂഢാലോചന അന്വേഷിക്കണം. സിബിഐ അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച ഹാരിസ് ജിഫ്രി സിബിഐ വിവരങ്ങൾ അറിയിക്കുന്നില്ലെന്നും ആരോപിച്ചു. അന്വേഷണ സംഘത്തെ വിളിച്ചാൽ കിട്ടാറില്ല. കേസ് നാലുപേരിൽ ഒതുക്കരുത്. ഉന്നതരെ സംരക്ഷിക്കാൻ ആളുകൾ ഉണ്ടോ എന്ന് സംശയിക്കേണ്ടി വരുന്നു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം. സിബിഐ ഗൂഢാലോചന അന്വേഷിച്ചില്ലങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും താമിർ ജിഫ്രിയുടെ കുടുംബം പറഞ്ഞിരുന്നു.

To advertise here,contact us