മൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവം; അങ്കണവാടി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

കണ്ണൂർ: അങ്കണവാടിയിൽ മൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി വർക്കറേയും ഹെൽപ്പറേയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. സംഭവം രക്ഷിതാക്കളേയും മേലധികാരികളേയും അറിയിക്കുന്നതിൽ വീഴ്ച വരുത്തി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു.

അങ്കണവാടിയിൽ കളിച്ചുകൊണ്ടിരിക്കെയാണ് വീണ് മൂന്നര വയസുകാരന്റെ തലയ്ക്ക് പരിക്കേറ്റത്. ഓടി കളിക്കുന്നതിനിടയിൽ വീണ് കട്ടിളപ്പടിയിൽ ഇടിച്ചാണ് പരിക്കേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റ വിവരം അറിയിക്കാൻ അങ്കണവാടി അധികൃതർ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മുൻപാണ് അപകടമുണ്ടായത്. വൈകീട്ട് കുട്ടിയെ വീട്ടിലേക്ക് വിളിക്കാൻ ചെന്ന സമയത്ത് മാത്രമാണ് പരിക്കുപറ്റിയ വിവരം വീട്ടുകാരെ അധികൃതർ അറിയിച്ചത്.

തുടർന്ന് വീട്ടുകാർ കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Story Highlights: Anganwadi staff suspended in the case of boy fell and got injured

To advertise here,contact us