പൂവച്ചലിൽ വിദ്യാർഥിയെ വാഹനം ഇടിപ്പിച്ച് കൊന്ന സംഭവം; കേസിൽ മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടൽ

ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് വിലക്കിയതിനാണ് കുട്ടിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.

തിരുവന്തപുരം: പൂവച്ചൽ സ്വദേശിയായ 15 വയസ്സുകാരൻ ആദി ശേഖറിന്‍റെ കൊലപാതകത്തിൽ മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടൽ. അന്വേഷണം പൂർത്തിയായില്ലെങ്കിൽ ഉന്നത ഉദ്യോ​ഗസ്ഥർക്ക് അന്വേഷണം കൈമാറണം. റൂറൽ ഡിവൈഎസ്പിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ കേസന്വേഷണം കഴിയുന്ന വേ​ഗത്തിൽ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യം അറിയിച്ചു. ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് വിലക്കിയതിനാണ് ആദി ശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.

2023 ഓഗസ്റ്റ് 30നായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവ ദിവസം വൈകീട്ട് ക്ഷേത്ര പരിസരത്ത് കുട്ടിയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 11 ന് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജൻ (42) ആണ് അറസ്റ്റിലായത്.

കുട്ടിയുടെ മരണം വാഹനപകടമെന്നായിരുന്നു പ്രാഥമിക നി​ഗമനം. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നതും, നരഹത്യ സംശയം പൊലീസിന് ബലപ്പെടുന്നതും. പ്രതി പ്രിയര‍‍ഞ്ജൻ ക്ഷേത്രമതിലിന് സമീപം മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തിരുന്നു. ഇതിനാലുണ്ടായ പകമൂലമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. സൈക്കിള്‍ ചവിട്ടി കൊണ്ടിരിക്കവേ ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു.

To advertise here,contact us