ശസ്ത്രക്രിയയ്ക്ക് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി; റിപ്പോർട്ട് നല്‍കുമെന്ന് ആശുപത്രി സൂപ്രണ്ട്

സംഭവത്തെ തുടർന്നുള്ള റിപ്പോർട്ട് ഇന്ന് ഡിഎംഒയ്ക്ക് നൽകും

പത്തനംതിട്ട: ശസ്ത്രക്രിയയ്ക്ക് ഡോക്ട‍‍ർ കൈക്കൂലി ആവശ്യപ്പെട്ട പരാതിയിൽ പ്രതികരിച്ച് അടൂ‍ർ ജനറൽ ആശുപത്രി സൂപ്രണ്ട്. ഡോക്ടർ വിനീതിന് സർജറി ചെയ്യാനുള്ള തീയറ്റർ നൽകിയിട്ടില്ലെന്ന് സൂപ്രണ്ട് പറഞ്ഞു. ഡോക്ടർ അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ചാണ് കൈക്കൂലി ആവശ്യപ്പെട്ടത്. സംഭവത്തെ തുടർന്നുള്ള റിപ്പോർട്ട് ഇന്ന് ഡിഎംഒയ്ക്ക് നൽകും.

'രോഗിയെ കാണാനും പരിശോധിക്കാനും മരുന്ന് കൊടുക്കാനും മാത്രമാണ് പ്രൈവറ്റ് പ്രാക്ടിസിൽ സാധിക്കുക. കൺസൾട്ടേഷൻ മാത്രമുള്ളൂ എന്നാണ് ഡോക്ടർ ചോദിച്ചപ്പോൾ പറഞ്ഞത്. സർജറി ചെയ്യുന്നതിനായൊന്നും ക്ലിനിക്കില്ലെന്നും ഡോക്ടർ പറഞ്ഞു. സംഭവത്തിന് ശേഷം ഡോക്ടർ ശോഭയെ കാണുകയും രോഗിക്ക് സൗജന്യമായി സർജറി നടത്തുകയും ചെയ്തു. രോഗി കാഷ്വാലിറ്റിയിലെത്തിയ ശേഷം ഡോക്ടർ സർജനെ കാണാൻ പറയുന്നു. രോഗി പോയികാണുന്നത് ഡോക്ടർ വിനീതിനെയാണ്. ഡോക്ടറെ വീട്ടിൽവെച്ച് കാണ്ടു. പണം ആവശ്യപ്പെടുന്നതെല്ലാം അവിടെവെച്ചാണ്. ശേഷം ആശുപത്രിയിലെത്തിയാണ് ഡോക്ടർ ശോഭയെ കാണുന്നത്', സൂപ്രണ്ട് പറഞ്ഞു.

'ഡോക്ടർ വിനീതിന് ഒദ്യോഗികമായി ഇവിടെ തീയറ്റർ ഡേ ഇല്ല. രണ്ട് സർജനാണ് ഇവിടെയുള്ളത്. ഡോക്ടർ ശോഭയും ഡോക്ടർ ബെൻറോയ് ജൂനിയർ കൺസൾട്ടൻ്റുമാണുള്ളത്. ഈ രണ്ടുപേർക്കും തീയറ്റർ ഡേയുണ്ട്. ഡോക്ടർ വിനീത് അസിസ്റ്റൻ്റ് സർജനായിട്ടാണ് ഇവിടെ ജോയിൻ ചെയ്തിരിക്കുന്നത്. തീയറ്റർ ഇല്ലാത്തതിനാലാണ് ഡോക്ടർ വീട്ടിൽവെച്ച് കാണുന്നത്. പ്രൈവറ്റ് പ്രോക്ടീസുമായി നടക്കുന്ന പ്രശ്നമാണ്. സൂപ്രണ്ടെന്ന രീതയിൽ ആക്ഷൻ എടുക്കാൻ സാധിക്കില്ല. അന്വേഷണം നടത്തിയ ദിവസം തന്നെ ഡോക്ടർക്ക് ശക്തമായ താക്കീത് നൽകിയിരുന്നു', ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

സംഭവത്തെ തുട‍ർന്ന് സിപിഐ ആശുപത്രിയിൽ പ്രതിഷേധിച്ചു. വിഷത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം തുടങ്ങണമെന്ന് സൂപ്രണ്ടിനെ അറിയിച്ചിരുന്നുവെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അം​ഗം ഡി സജി പറഞ്ഞു. ഒരു പരിഷ്കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്ത കാര്യമാണ് ഡോക്ട‍‍ർ ചെയ്തത്. ഡോക്ടർമാർക്ക് പ്രൈവറ്റ് പ്രാക്ടീസ് ചെയ്യാനുള്ള അവകാശമുണ്ട്. അത് ചെയ്യുന്നുമുണ്ട്. രോഗികളെ പരിശോധിക്കാനും അത്യാവശ്യം മരുന്ന് കുറിച്ച് നൽകാനുമുള്ള അവകാശം മാത്രമാണുള്ളത്. നാട്ടു വൈദ്യൻമാർ ചെയ്യുന്നതുപോലെ വീട്ടിൽ വിളിച്ചുവരുത്തി ചികിത്സ നൽകാനും സർജറി ചെയ്യാനുമുള്ള അവകാശമില്ലെന്നും സജി പറഞ്ഞു.

നല്ലൊരു ബാഗ്രൗണ്ട് ഉള്ള ഡോക്ടറാണ് വിനീത്. അദ്ദേഹത്തിൻ്റെ അച്ഛനും ഡോക്ടറായിരുന്നു. ഈ ഗവൺമെൻ്റ് ആശുപത്രിയിലെ സൂപ്രണ്ട് ആയിരുന്നു. അപ്പോൾ ഇങ്ങനെ ഒരു അനുഭവമുണ്ടായി എന്നറിഞ്ഞപ്പോൾ ഞങ്ങൾക്ക് വലിയ വേദനയുണ്ടായി. വർഷങ്ങളായി സൂപ്രണ്ടായിരുന്ന ഡോക്ടറുടെ മകൻ ഇങ്ങനെ ചെയ്യുക എന്നുള്ളത് വളരെ പ്രയാസമാണ് ഉണ്ടാക്കിയത്. 12000 രൂപ കൊണ്ടുവരാൻ കൃത്യമായി പറയുകയാണ്. ചൊവ്വാഴ്ച എന്നുള്ളത് വ്യാഴാഴ്ച വരാൻ പറയുന്നു. ഭിന്നശേഷിക്കാരാണ് ചികിത്സക്കായി എത്തിയത്. വളരെ ദാരിദ്രം പിടിച്ച കുടുംബ ശ്രീ പ്രവർത്തകയാണ്. കുടുംബ ശ്രീ ചെയർപേഴ്സണാണ് ആദ്യം ഈ പരാതി തന്നോട് പറഞ്ഞത്. വോയിസ് ക്ലിപ് ഇട്ടുതരാൻ പറഞ്ഞപ്പോൾ ഇട്ടുതന്നു. അന്നുതന്നെ സൂപ്രണ്ടിന് ഇക്കാര്യം ഷെയർ ചെയ്തിരുന്നു. അടൂർ സർക്കാർ ആശുപത്രിയിൽ കുറേനാൾ മുന്നേയാണ് വിജിലൻസ് നേരിട്ടുവന്ന് ഒരു ഡോക്ടറെ പിടിച്ചത്. അടൂരിനെ സംബന്ധിച്ച് വളരെ നാണക്കേട് കൂടിയാണ് സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

ഡോ വിനീത് ശസ്ത്രക്രിയയ്ക്കായി 12000 രൂപ ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കരുവാറ്റ സ്വദേശിനി വിജയശ്രീയാണ് അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. തൻ്റെ സഹോദരിയുടെ ചികിത്സയ്ക്കായാണ് ഡോ വിനീതിനെ കണ്ടതെന്നും പുറത്തെ തടിപ്പ് മാറ്റാൻ ശസ്ത്രക്രിയ ചെയ്യാൻ പന്ത്രണ്ടായിരം രൂപ ഡോ. വിനീത് തന്നോട് ആവശ്യപ്പെട്ടതായും സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നത്. ഡോ വിനീതുമായുള്ള ഫോൺ സംഭാഷണ ശബ്ദരേഖയും വിജയശ്രീ ആശുപത്രി സൂപ്രണ്ടിന് പരാതിയോടൊപ്പം നൽകിയിരുന്നു. പരാതിയിൽ നടപടിയെടുക്കാത്തതിനെ തുട‍ർന്ന് ആശുപത്രിയിൽ പ്രതിഷേധിച്ചു. യൂത്ത് കോൺ​ഗ്രസും സിപിഐയും എഐവൈഎഫും പ്രതിഷേധിച്ചിച്ചിരുന്നു. സൂപ്രണ്ടിനെ ഉപരോധിക്കുകയും ചെയ്തിരുന്നു.

Content Highlights:

To advertise here,contact us