റേഷനരി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തുമ്പോള്‍ 'ബ്രാന്‍ഡഡ് അരി'; കടത്തിന് പിന്നില്‍ വലിയ മാഫിയ

വലിയ മാഫിയകളാണ് ആര്യങ്കാവ് ചെക്ക് പോസ്റ്റുവഴിയുള്ള അരി കടത്തിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ഡെപ്യൂട്ടി കൺട്രോളർ ഓഫ് റേഷനിങ് സൗത്ത് സോൺ ഓഫീസർ സി വി മോഹൻ കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നും ആര്യങ്കാവ് ചെക്ക് പോസ്റ്റുവഴി കേരളത്തിലേക്ക് വ്യാപകമായി റേഷനരി കടത്തുന്നു. കേരളത്തിൽ എത്തുമ്പോൾ റേഷനരി ബ്രാൻഡഡ് ആയി മാറും. പെരുമ്പാവൂർ, കാട്ടാക്കട എന്നിവിടങ്ങളിലെ മില്ലുകളിലെത്തിച്ച് പോളിഷ് ചെയ്താണ് വ്യാജ അരി വിപണിയിലെത്തിക്കുന്നത്. വലിയ മാഫിയകളാണ് അരി കടത്തിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ഡെപ്യൂട്ടി കൺട്രോളർ ഓഫ് റേഷനിങ് സൗത്ത് സോൺ ഓഫീസർ സി വി മോഹൻ കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് പരിശോധന നടത്തിയത്. ആര്യങ്കാവിലെ അതിർത്തി പ്രദേശങ്ങളിലുള്ള കേന്ദ്രങ്ങളിൽ ആദ്യം അരി എത്തിക്കുകയും അവിടെനിന്ന് പതിനഞ്ച് ടണ്ണോളമാകുമ്പോൾ മില്ലുകളിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. 174 ചാക്ക് അരിയാണ് നിലവിൽ ആര്യങ്കാവിൽ നിന്ന് തോമസ് എന്ന ആളിൽ നിന്നും പിടിച്ചെടുത്തത്. തവിടെണ്ണയും തവിടും ചേർത്താണ് അരിയിൽ മായം ചേർക്കുന്നത്.

തമിഴ്നാട്ടിൽ നിന്നും സൌജന്യമായും അരികിട്ടുന്നുണ്ട്. ഈ അരി ശേഖരിച്ചാണ് കേരളത്തിലേക്ക് പലപ്പോഴം എത്തുന്നത്. ഈ മാഫിയ രക്ഷപ്പെടുന്നത് എഫ്സിഐ(ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ)യുടെ സപ്ലൈ സ്റ്റോക്കിൽ പലപ്പോഴും ലേലം വിളിക്കാറുണ്ട്. അധികം വരുന്ന സ്റ്റോക്ക് സ്വകാര്യ വ്യക്തികൾക്ക് ലേലം പിടിച്ച് വാങ്ങാം. ഈ ബില്ലുകൾ കാണിച്ചുകൊണ്ടാണ് പലപ്പോഴും രക്ഷപ്പെടാറുള്ളത്.

Content Highlight: Ration is widely smuggled into Kerala

To advertise here,contact us