കൊടകര കുഴൽപ്പണത്തിന് 'കർണാടക കണക്ഷൻ'; കുഴൽപ്പണം എത്തിച്ചത് കർണാടക എംഎൽഎയെന്ന് പൊലീസ്

കള്ളപ്പണം എത്തിച്ചത് കർണാടകയിലെ ഒരു എംഎൽഎയാണെന്നും സുരേന്ദ്രൻ അടക്കം പണം കൈകാര്യം ചെയ്തുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു

തൃശൂർ: കൊടകര കള്ളപ്പണക്കേസിൽ നിർണായക പരാമർശവുമായി കേരള പൊലീസ് ഇഡിയ്ക്ക് സമർപ്പിച്ച റിപ്പോർട്ട്. കള്ളപ്പണം എത്തിച്ചത് കർണാടകയിലെ ഒരു എംഎൽഎയാണെന്നും സുരേന്ദ്രൻ അടക്കം പണം കൈകാര്യം ചെയ്തുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

41.48 കോടി രൂപയാണ് കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചതെന്ന് കള്ളപ്പണ ഇടപാടുകാരനും കേസിൽ പ്രതിയുമായ ബിജെപി പ്രവർത്തകൻ ധർമരാജൻ പൊലീസിനോട് പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ,സംഘടന സെക്രട്ടറി എം.ഗണേശൻ , ഓഫിസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവർ കള്ളപ്പണം കൈകാര്യം ചെയ്തെന്ന് പൊലീസ് ഇ.ഡിയ്ക്കുള്ള റിപ്പോർട്ടിൽ പറയുന്നു. 41.48 കോടി രൂപയാണ് കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചതെന്നും ഒരു ബിജെപി നേതാവാണ് കൊടുത്തുവിട്ടതെന്നും മൊഴിയിലുണ്ട്.

അതേസമയം, കൊടകര കള്ളപ്പണക്കേസില്‍ താന്‍ നടത്തിയ വെളിപ്പെടുത്തലിലാണ് നേതൃത്വം മറുപടി നല്‍കേണ്ടതെന്ന് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് പറഞ്ഞു. ജില്ലാ ഓഫീസില്‍ ചുമതലയുണ്ടായപ്പോള്‍ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അന്ന് പൊലീസില്‍ മൊഴി നല്‍കിയതെന്നും ഇനി യാഥാര്‍ത്ഥ്യം തുറന്നു പറയുമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. തന്നെക്കുറിച്ച് നേതൃത്വം പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണം കൊണ്ടുവന്ന സമയത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ജില്ലാ പ്രസിഡന്റ് അനീഷ് കുമാറും ഓഫീസിലുണ്ടായിരുന്നില്ലെന്നും സതീഷ് പറഞ്ഞു. 'ഞാനുന്നയിച്ച കാര്യം പാര്‍ട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് സമയത്ത് പണം ഓഫീസില്‍ വന്നുവെന്നാണ്. അതിനാണ് മറുപടി നല്‍കേണ്ടത്. ഒരാള്‍ ഒരു കാര്യം വെളിപ്പെടുത്തുമ്പോള്‍ ഏത് പാര്‍ട്ടിക്കാരും ചെയ്യുന്നത് തന്നെയാണ് ബിജെപി നേതൃത്വം തനിക്കെതിരെ ചെയ്തത്. പണം കൊണ്ടുവന്ന സമയത്ത് അനീഷ് അവിടെയുണ്ടായെന്ന് പറഞ്ഞിട്ടില്ല. ധര്‍മരാജന്‍ (മുഖ്യപ്രതി) ഓഫീസില്‍ വരുമ്പോള്‍ സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനുമുണ്ടായിരുന്നു. അന്ന് വരുമ്പോള്‍ വെറും കയ്യോടെയാണ് വന്നത്', അദ്ദേഹം പറഞ്ഞു.

Content Highlights: Karnataka connection at kodakara hawala case

To advertise here,contact us