'കോൺഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മ; അവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയർന്നത്': പത്മജ വേണുഗോപാൽ

താന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ തന്റെ അമ്മയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യനാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും പത്മജ

കോഴിക്കോട്: കല്ല്യാണ വീട്ടിലെ ഹസ്തദാന വിവാദത്തില്‍ പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന് പിന്തുണയുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നും അവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയര്‍ന്നതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

എതിര്‍ സ്ഥാനാര്‍ത്ഥി കൈ കൊടുത്തില്ലെങ്കില്‍ സരിന് ഒന്നുമില്ല. പക്ഷേ കോണ്‍ഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് അവിടെ കണ്ടത്. താന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ തന്റെ അമ്മയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യനാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും പത്മജ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ എന്റെ അമ്മയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യന്‍ അല്ലേ ഈ രാഹുല്‍.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയര്‍ന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി കൈ കൊടുത്തില്ലെങ്കില്‍ സരിന് ഒന്നുമില്ല. പക്ഷേ കോണ്‍ഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നത്. (ഇക്കാര്യത്തില്‍ രാഷ്ട്രീയം മാറ്റിവെച്ചുള്ള എന്റെ അഭിപ്രായം)

പത്മജ വേണുഗോപാല്‍..

പാലക്കാട് ബിജെപി നേതാവിന്റെ മകളുടെ വിവാഹ വേദിയിലാണ് സംഭവം നടന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ സരിനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും കൂടെ ഷാഫി പറമ്പില്‍ എംപിയും എത്തിയിരുന്നു. വിവാഹ വേദിയില്‍ കണ്ടതോടെ സരിന്‍ രാഹുലിനും ഷാഫിക്കും ഹസ്തദാനം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ഷാഫിയും രാഹുലും ഇതിന് തയ്യാറായില്ല. ഇരുവരും ഹസ്തദാനം നല്‍കാതെ പോയത് മോശമായെന്ന് സംഭവത്തിന് ശേഷം സരിന്‍ പ്രതികരിച്ചു. താന്‍ എന്ത് ചെയ്താലും ആത്മാര്‍ത്ഥമായി മാത്രമാണെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.

Content Highlights- padmaja venugopal support to p sarin on shake hand controversy

To advertise here,contact us