'എന്‍ എന്‍ കൃഷ്ണദാസ് ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുന്നു'; സിപിഐഎമ്മില്‍ കടുത്ത അതൃപ്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിനെ മുന്‍നിര്‍ത്തി സിപിഐഎം നടത്തുന്ന ആരോപണങ്ങളെ തള്ളിയാണ് കൃഷ്ണദാസിന്റെ ഈ അഭിപ്രായ പ്രകടനം.

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നീല പെട്ടിയോ പച്ച പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന പാര്‍ട്ടി സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസിന്റെ വിവാദ പ്രസ്താവനയില്‍ സിപിഐഎമ്മില്‍ കടുത്ത അതൃപ്തി. പാര്‍ട്ടി വിഷയം പ്രത്യേകമായി ഉന്നയിക്കവേ സംസ്ഥാന സമിതി അംഗമായ കൃഷ്ണദാസ് അതിനെ നിരാകരിച്ച് കൊണ്ട് രംഗത്തെത്തിയതിലാണ് അതൃപ്തി.

കൃഷ്ണദാസ് ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നതാണ് ഇപ്പോള്‍ പാര്‍ട്ടി വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ ലക്ഷ്യം വ്യക്തമല്ല. ഇനിയും ഈ തരത്തിലുള്ള പ്രതികരണം കൃഷ്ണദാസ് നടത്തുമെന്ന് തന്നെയാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്.

നീല പെട്ടിയോ പച്ച പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞിരുന്നു. ജനങ്ങളുടെ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിനെ മുന്‍നിര്‍ത്തി സിപിഐഎം നടത്തുന്ന ആരോപണങ്ങളെ തള്ളിയാണ് കൃഷ്ണദാസിന്റെ ഈ അഭിപ്രായ പ്രകടനം.

വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ ഒരു പൈസ പോലും ധനസഹായം നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി അടക്കമുള്ള ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയാകുന്നത് ഒഴിവാക്കാനുള്ള യുഡിഎഫ്-ബിജെപി ശ്രമം ആണ് പെട്ടി വിവാദത്തിന് പിന്നില്‍. കോണ്‍ഗ്രസിന്റെ ട്രാപ്പില്‍ തല വെച്ച് കൊടുക്കരുതെന്നും കൃഷ്ണദാസ് പറഞ്ഞു.

പെട്ടി പ്രശ്നം ദൂരേക്ക് വലിച്ചെറിയണം. സഖാക്കള്‍ വരും ദിവസങ്ങളില്‍ ഈ കാര്യം ഓര്‍മിക്കണം. പെട്ടി വലിച്ചെറിയാന്‍ തീരുമാനിച്ചു. പെട്ടി സംസാരിക്കുന്നവര്‍ അത് സംസാരിക്കട്ടെ. ഞങ്ങള്‍ മനുഷ്യരുടെ പ്രശ്നമാണ് ചര്‍ച്ച ചെയ്യുന്നത്. കള്ളപ്പണമാണെന്ന് പരാതി നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് അന്വേഷിക്കാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ക്ക് തെരത്തെടുപ്പില്‍ രാഷ്ട്രീയമാണ് ചര്‍ച്ചയാക്കേണ്ടത്. രാഷ്ട്രീയം ചര്‍ച്ച ചെയ്താല്‍ കോണ്‍ഗ്രസും ബിജെപിയും തോല്‍ക്കും. രാഷ്ട്രീയം ചര്‍ച്ചയാകാതെ ഇരിക്കാനാണ് മഞ്ഞ പെട്ടി , നീല പെട്ടി എന്ന് പറഞ്ഞു വരുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

Content Highlights:

To advertise here,contact us