ജയരാജനെ പിന്തുണച്ച് എം വി ഗോവിന്ദൻ; 'എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന' എന്നും വിമർശനം

പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് പുസ്തകത്തിലുള്ളത്

കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. താൻ ആരെയും ഒന്നും ഏല്പിച്ചിട്ടില്ലെന്ന് ജയരാജൻ പറഞ്ഞതാണെന്നും ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നുമായിരുന്നു എം വി ഗോവിന്ദന്റെ മറുപടി.

പാർട്ടിക്ക് ഈ വിഷയത്തിൽ കൃത്യമായ ധാരണയുണ്ട്. ജയരാജൻ തന്നെ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞതാണ്. മാധ്യമങ്ങൾ വ്യാജവാർത്തകൾ ഉണ്ടാക്കുകയാണെന്നും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് 'തോന്നിവാസം' എഴുതി പാർട്ടിയുടെ മേൽ കെട്ടിവെക്കാനുള്ള നീക്കമാണിതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

Also Read:

Kerala
ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഓരോ ഇപി വിവാദം; അന്ന് ജാവദേക്കർ, ഇന്ന് ആത്മകഥ

'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ പേരില്‍ കഴിഞ്ഞ ദിവസം ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ പുറത്തുവിട്ട കവര്‍ ചിത്രമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് പുസ്തകത്തിലുള്ളത്.

രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദമാണ് ഇ പി ജയരാജന്‍ പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് കൂടാതെ പി സരിനെതിരെയും ജയരാജന്‍ ആത്മകഥയില്‍ പറയുന്നതായി പുറത്ത് വന്ന പിഡിഎഫില്‍ കാണാം. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു.

Also Read:

Kerala
ഡിസിയുടേത് ബിസിനസ്; ഇപിക്കെതിരായ വാർത്ത തിരഞ്ഞെടുപ്പ് ദിവസത്തെ സ്ഥിരം കലാപരിപാടിയെന്ന് എ വിജയരാഘവന്‍

എന്നാല്‍ തന്‌റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

വിവാദ കോളിളക്കത്തിന് പിന്നാലെ ഇ പി ജയരാജന്റെ ആത്മകഥയായ 'കട്ടന്‍ചായയും പരിപ്പുവടയും' ഉടന്‍ പ്രസിദ്ധീകരിക്കില്ലെന്ന് വ്യക്തമാക്കി ഡിസി ബുക്ക്‌സ് രംഗത്തെത്തിയിരുന്നു. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം പ്രസാധനം നീട്ടിവെച്ചതായാണ് ഡിസി ബുക്ക്‌സ് ഫേസ്ബുക്കില്‍ കുറിച്ചത്. ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ് വിശദീകരിച്ചു.

Content Highlights: MV Govindan on EP Jayarajan Autobiography controversy

To advertise here,contact us