നവീന്‍ ബാബുവിന്റെ മരണം: കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം, ഇന്ന് വീട്ടിലെത്തും

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്

പത്തനംതിട്ട: കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരന്‍ പ്രവീണ്‍ ബാബു തുടങ്ങിയവരുടെ മൊഴിയായിരിക്കും രേഖപ്പെടുത്തുക. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്.

നവീന്‍ ബാബു അത്മഹത്യ ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും കാര്യങ്ങള്‍ ഭാര്യ മഞ്ജുഷയോട് പറഞ്ഞിരുന്നോ എന്നതായിരിക്കും പ്രത്യേക അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിയുക. കണ്ണൂര്‍ കളക്ടറെ കുറിച്ച് നവീന്‍ ബാബു പറഞ്ഞിരുന്ന കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം ചോദിച്ചറിയും. കളക്ടറുമായി നവീന്‍ ബാബുവിന് ഒരു ആത്മബന്ധവും ഉണ്ടായിരുന്നില്ലെന്ന് ഭാര്യ മഞ്ജുഷ നേരത്തേ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.

ഏത് സാഹചര്യത്തിലാണ് നവീന്‍ ബാബുവിന്റെ സംസ്‌ക്കാര ചടങ്ങിന് വീട്ടിലേക്കെത്താന്‍ കണ്ണൂര്‍ കളക്ടര്‍ക്ക് മഞ്ജുഷ അനുമതി നല്‍കാതിരുന്നതെന്നതിലും വ്യക്തതവരുത്താന്‍ പ്രത്യേക അന്വേഷണ സംഘം ശ്രമിക്കും. പി പി ദിവ്യക്കെതിരെ നിയമനടപടികളുമായി ഏതറ്റം വരെയും പോകുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ കുടുംബത്തിനായി ഹാജരായ അഭിഭാഷകന്‍ പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതില്‍ പ്രോസിക്യൂഷനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പെട്രോള്‍ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി ഇന്നലെ പൊലീസ് വീണ്ടും രേഖപ്പെടുത്തിയിരുന്നു.

Also Read:

Kerala
'എനിക്ക് രണ്ട് ഒപ്പുണ്ട്, പുറത്ത് വന്ന കത്തും തൻ്റേത് തന്നെ'; ചോദ്യം ചെയ്യലില്‍ പ്രശാന്ത്

Content Highlights: Special Investigation Team from Kannur will visit Naveen Babu's house today and record the statement of the family members.

To advertise here,contact us