ജനവിധി മാറ്റിയെടുക്കാൻ ബിജെപിയും കോൺഗ്രസും രൂപപ്പെടുത്തിയ തിരക്കഥ; വോട്ടർപട്ടിക ക്രമക്കേടിനെതിരെ എ കെ ബാലൻ

'കള്ളപ്പണവും വ്യാജമദ്യവും ഉപയോഗിച്ചുകൊണ്ടുളള വൃത്തികെട്ട പ്രവർത്തനമാണ് യുഡിഎഫും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത്'

പാലക്കാട്: മണ്ഡലത്തിൽ വോട്ടർപട്ടിക ക്രമക്കേടിനെതിരെ എൽഡിഎഫ് നടത്തുന്ന കലക്ടറേറ്റ് മാർച്ച് പുരോഗമിക്കുന്നു. ജനവിധിയെ അട്ടിമറിക്കാൻ ബിജെപിയും കോൺഗ്രസും രൂപപ്പെടുത്തിയ തിരക്കഥയാണ് ഈ വോട്ടർപട്ടികയെന്ന് എ കെ ബാലൻ ആരോപിച്ചു.

ഇലക്ഷൻ പ്രഖ്യാപിച്ചതിന് ശേഷമാണ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അതുകൊണ്ടുതന്നെ പ്രവർത്തകർക്ക് എല്ലാം പഠിച്ച് പരാതി കൊടുക്കാൻ സാധിച്ചില്ല. കള്ളപ്പണവും വ്യാജമദ്യവും ഉപയോഗിച്ചുകൊണ്ടുളള വൃത്തികെട്ട പ്രവർത്തനമാണ് യുഡിഎഫും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് തങ്ങൾ പരാതി നൽകിയത്. എന്നിട്ടും ഉദ്യോഗസ്ഥർ കാര്യമായി ഇടപെട്ടില്ലെന്നും അതുകൊണ്ടാണ് പ്രതിഷേധവുമായി എൽഡിഎഫ് രംഗത്തുവന്നതെന്നും എ കെ ബാലൻ പറഞ്ഞു. റിപ്പോർട്ടർ ടിവിയാണ് വോട്ടർ പട്ടികയിലെ വ്യാജവോട്ട് പുറത്ത് കൊണ്ടുവന്നത്.

Also Read:

Kerala
'ശുചിമുറിയില്ല, പൊലീസില്ല, സിസിടിവിയില്ല'; ദുരിതമായി പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻ്റ്

നേരത്തെ, ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോയ സന്ദീപ് വാര്യരെയും എ കെ ബാലൻ വിമർശിച്ചിരുന്നു. സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് നിയന്ത്രണത്തിലാണ്. കോൺഗ്രസിൽ തന്നെ സന്ദീപിനെതിരെ എതിർപ്പ് രൂപപ്പെടുന്നുമുണ്ട്. പാണക്കാടെത്തി പച്ച ലഡു തിന്നുന്ന സമയത്ത് ലീഗ് നേതാക്കൾ മുൻപ് പറഞ്ഞതിനെക്കുറിച്ച് സന്ദീപിനോട് ചോദിക്കേണ്ടതായിരുന്നു. ലീഗിന്റെ പഴയ നിലപാടെല്ലാം മാറി എന്നും നിലനിൽപ്പിന് വേണ്ടി വർഗീയ ശക്തികളോട് വിധേയപ്പെടുന്നുവെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി.

കെ എം ഷാജിക്കെതിരെയും എ കെ ബാലൻ രംഗത്തുവന്നിരുന്നു. ഷാജി വർഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തുന്ന, വോട്ട് കിട്ടാൻ മതബോധത്തെ രാഷ്ട്രീയത്തിൽ ഉപയോഗിക്കാൻ റിസർച്ച് നടത്തിയ ആളാണെന്നും, മത പണ്ഡിതൻമാരെ ബഹുമാനിക്കുന്ന പാർട്ടിയാണ് സിപിഐഎം എന്നും പറഞ്ഞ ബാലൻ മുസ്ലിം ലീഗ് നേതാവായി അഭിപ്രായം പറഞ്ഞപ്പോഴാണ് തങ്ങളെ വിമർശിച്ചതെന്നും കൂട്ടിച്ചേർത്തു. വ്യക്തിപരമായി തങ്ങളെ മുഖ്യമന്ത്രി അധിക്ഷേപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പരാമർശത്ത വക്രീകരിക്കുകയാണ് ചെയ്തതെന്നും ബാലൻ വിശദീകരിച്ചു.

Content Highlights: AK Balan against Voterslist fraud

To advertise here,contact us