ശബരിമല: ആകെ വരുമാനത്തില്‍ 15 കോടി രൂപയുടെ വര്‍ധനവ്, അപ്പം അരവണ വില്‍പനയും കൂടി

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വര്‍ധിച്ചിട്ടും സുഗമമായ ദര്‍ശനം ഉറപ്പാക്കാനായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

ശബരിമല: ഈ മണ്ഡലകാലത്ത് ശബരിമലയില്‍ ഇത് വരെ വരുമാനമായി ലഭിച്ചത് 63,01,14,111 രൂപ. മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോഴാണിത്. കണക്കുകള്‍ അനുസരിച്ച് 15,89,12,575 രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മണ്ഡലകാലവുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള കണക്കാണ് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് അവതരിപ്പിച്ചത്.

അപ്പം, അരവണ വില്‍പനയിലും ഇക്കുറി വന്‍വര്‍ധനവുണ്ടായി. അപ്പം വില്‍പ്പനയിലൂടെ 3,53,28,55 രൂപയും അരവണയിലൂടെ 28,39,86.310 രൂപയും കഴിഞ്ഞ 12 ദിവസത്തെ കണക്കുകള്‍ പ്രകാരം ലഭിച്ചു. പത്ത് ലക്ഷത്തിലധികം ഭക്തരാണ് ഇത്തവണത്തെ മണ്ഡലകാലം ആരംഭിച്ചതിന് ശേഷം ശബരിമല ദര്‍ശനത്തിന് എത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വര്‍ധിച്ചിട്ടും സുഗമമായ ദര്‍ശനം ഉറപ്പാക്കാനായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനം വിജയകരമായതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,contact us