ജി സുധാകരന്‍റെ വസതിയിലെത്തി കെ സി വേണുഗോപാൽ; സൗഹൃദ സന്ദർശനമെന്ന് പ്രതികരണം

രാഷ്ട്രീയമായ എതിർപ്പുണ്ടെങ്കിലും അദ്ദേഹവുമായി സൗഹൃദമുണ്ടെന്ന് കെ സി വേണുഗോപാൽ

ആലപ്പുഴ: മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. ജി സുധാകരന്റെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദർശനമായിരുന്നുവെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. രാഷ്ട്രീയമായ എതിർപ്പുണ്ടെങ്കിലും അദ്ദേഹവുമായി സൗഹൃദമുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

തന്‍റെ ആരോഗ്യസ്ഥിതി അന്വേഷിച്ചാണ് കെ സി വന്നതെന്ന് ജി സുധാകരനും പ്രതികരിച്ചു. രാഷ്ട്രീയം സംസാരിച്ചോ എന്ന ചോദ്യത്തിന്, കെ സിയുമായി എന്ത് രാഷ്ട്രീയം സംസാരിക്കാനാണെന്നും അദ്ദേഹം സിപിഐഎമ്മിലേക്ക് വരുമോ എന്നാണോ സംസാരിക്കേണ്ടത് എന്നുമായിരുന്നു മറുപടി. പാർട്ടിയിൽ താൻ അസംപ്തൃപ്തനല്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്ഥാനമാനങ്ങളില്ലാത്ത താൻ പ്രധാനിയെന്ന് എതിരാളികളും കരുതുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

പലഘട്ടങ്ങളിൽ സുധാകരൻ പാർട്ടിയെ വിമർശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സിപിഐഎംഅമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിക്കാത്തത് ചർച്ചയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിലും ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ നിന്നും ജി സുധാകരനെ ഒഴിവാക്കിയിരുന്നു. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. എന്നാൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി ആർ നാസറിന്‍റെ പ്രതികരണം. പാർട്ടി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കാറുണ്ട്. നിലവിൽ പാർട്ടി അംഗം മാത്രമാണ് ജി സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തിരുന്നു.

Also Read:

Kerala
അവസാന നിമിഷം പിന്മാറ്റം; ചന്ദ്രിക ദിനപത്രത്തിൻ്റെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യാതെ ജി സുധാകരൻ

28 വർഷം മുമ്പ് സിപിഐഎം മുൻ എംപിയായിരുന്ന ടി ജെ ആഞ്ചലോസിനെ പുറത്താക്കിയത് കള്ള റിപ്പോർട്ടിലൂടെയാണെന്ന് നേരത്തെ ജി സുധാകരൻ ആരോപിച്ചിരുന്നു. ഏറ്റവും ഒടുവിൽ സിപിഐഎം നേതൃത്വത്തിനെതിരെ ജി സുധാകരൻ ഉയർത്തിയ ഈ വെളിപ്പെടുത്തലും ചർച്ചയായിരുന്നു.

അതേസമയം, അസംതൃപ്തർക്ക് ബിജെപിയിലേക്ക് സ്വാഗതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഏതെങ്കിലും ഒരു വ്യക്തിയെ അല്ല സ്വാഗതം ചെയ്യുന്നതെന്ന് ജി സുധാകരനെക്കുറിച്ചുള്ള ചോദ്യത്തിന് കെ സുരേന്ദ്രൻ പ്രതികരിച്ചു. ജി സുധാകരൻ ഉയർത്തുന്ന വിഷയങ്ങൾ പ്രധാനമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Content Highlights: KC Venugopal met with G Sudhakaran

To advertise here,contact us