അപകടത്തിനിടയാക്കിയത് നാല് കാരണങ്ങൾ; കളർകോട് അപകടത്തിൽ റിപ്പോർട്ട് സമർപ്പിച്ച് എംവിഡി

അപകടം സംബന്ധിച്ച റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ചു

ആലപ്പുഴ: അഞ്ച് വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ കളർകോട് അപകടം സംബന്ധിച്ച റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ച് എംവിഡി. അപകടത്തിന് ഇടയാക്കിയ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

പ്രധാനമായും നാല് കാരണങ്ങളാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്. മഴയും വെളിച്ചക്കുറവും, വാഹനത്തിൽ അമിതഭാരം, ഡ്രൈവറുടെ പരിചയക്കുറവ്, വാഹനത്തിന്റെ കാലപ്പഴക്കം മൂലമുള്ള ബ്രേക്കിംഗ് പിഴവും എയർബാഗ് ഇല്ലാത്തതുമെല്ലാം അപകടത്തിന് കാരണമായെന്നാണ് റിപ്പോർട്ട്.

Also Read:

Kerala
അച്ഛന് പിന്നാലെ മകനും പുറത്ത് ; മിഥുൻ മുല്ലശ്ശേരിയെ പുറത്താക്കി ഡിവൈഎഫ്ഐ

തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ മരണപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാര്‍ വാടകയ്‌ക്കെടുത്ത് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.

കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെ നിഗമനം. വാഹനമോടിച്ചിരുന്ന വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് ലഭിച്ചിട്ട് അഞ്ച് മാസം മാത്രമേ പിന്നിട്ടിരുന്നുള്ളൂ. പരിചയക്കുറവും പ്രതികൂല കാലാവസ്ഥയും അപകടത്തിന് കാരണമായിട്ടുണ്ടെന്നും അധികാരികള്‍ വ്യക്തമാക്കുന്നുണ്ട്. മഴയില്‍ തെന്നിനീങ്ങിയ കാര്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Content Highlights: Four reasons behind Kalarkode accident

To advertise here,contact us