കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിൻ്റെ രഹസ്യ മൊഴിയെടുക്കാൻ അനുമതി

തൃശൂർ സി ജെ എം കോടതിയാണ് രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി നൽകിയത്

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ തിരൂർ സതീഷിൻ്റെ രഹസ്യ മൊഴിയെടുക്കാൻ കോടതി അനുമതി നൽകി. കുന്നംകുളം കോടതിയിലാണ് തിരൂർ സതീഷിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുക. തൃശൂർ സി ജെ എം കോടതിയാണ് രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി നൽകിയത്.

ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയായിരുന്നു ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് രംഗത്തെത്തിയത്. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷിന്റെ വെളിപ്പെടുത്തല്‍. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് പറഞ്ഞിരുന്നു. എന്നാല്‍ സതീഷിന്റെ ആരോപണങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തള്ളി. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണ സംഘം തുടരന്വേഷണത്തിന് അനുമതി തേടിയിരുന്നു. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച ഇരിങ്ങാലക്കുട സെഷന്‍സ് കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് തിരൂര്‍ സതീഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

Also Read:

Entertainment News
റൊമാൻസും ആക്ഷനുമല്ല ഇത് പക്കാ കോമഡി, കൗതുകമുണർത്തി മമ്മൂട്ടിയുടെ ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ് ടീസർ

2021 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടകയില്‍ നിന്ന് കേരളത്തില്‍ എത്തിച്ച പണമായിരുന്നു മോഷണം പോയതെന്നായിരുന്നു ആരോപണം. ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം. തൃശൂരില്‍ നിന്ന് ബിജെപിയുടെ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് കൊണ്ടുപോയതെന്ന് ആരോപിച്ച പണം കൊടകരയില്‍വെച്ച് വ്യാജ അപകടം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. മൂന്നരക്കോടി രൂപയാണ് കവര്‍ന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസില്‍ 23 പേരെ അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണത്തില്‍ ഇതുവരെ ഒരു കോടി 47 ലക്ഷം രൂപ മാത്രമാണ് കണ്ടെത്താനായത്.

content highlight- Kodakara Kuzhalpana case: Permission to take confidential statement of Tirur Satish

To advertise here,contact us