തോമസ് കെ തോമസ് മുന്നണിയെ നാണംകെടുത്തുന്നു, കുട്ടനാട് സീറ്റ് ഏറ്റെടുക്കണം; സിപിഐഎം ഏരിയാ സമ്മേളനത്തിൽ ആവശ്യം

കര്‍ഷക തൊഴിലാളികളുടെയും രക്തസാക്ഷികളുടെയും മണ്ണില്‍ സീറ്റ് സിപിഐഎം തന്നെ ഏറ്റെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു

ആലപ്പുഴ: കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ സിപിഐഎമ്മില്‍ വിമര്‍ശനം. കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്നും തോമസ് കെ തോമസ് മുന്നണിയെയും പാര്‍ട്ടിയെയും നാണം കെടുത്തുന്നുവെന്നും തകഴി ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

കര്‍ഷക തൊഴിലാളികളുടെയും രക്തസാക്ഷികളുടെയും മണ്ണില്‍ സീറ്റ് സിപിഐഎം തന്നെ ഏറ്റെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇന്ന് നടക്കുന്ന പൊതുസമ്മേളനം സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ച, കൂറുമാറ്റ കോഴവിവാദം അടക്കം തോമസ് കെ തോമസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിരവധിയാണ്. മന്ത്രി എ കെ ശശീന്ദ്രനെ മാറ്റി പകരം മന്ത്രിസ്ഥാനം തനിക്ക് നല്‍കണമെന്നാണ് തോമസ് കെ തോമസിൻ്റെ ആവശ്യം. കുട്ടനാട് എംഎൽഎ ചുറ്റപറ്റി വിവാദങ്ങളും പതിവാണ്. അതിനിടെ കോഴ ആരോപണവും എംഎൽഎക്കെതിരെ ഉയർന്നിരുന്നു. എല്‍ഡിഎഫ് എംഎല്‍എമാരായ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കുറുമാറാന്‍ തോമസ് കെ തോമസ് കോഴ വാഗ്ദാനം നല്‍കിയെന്നാണ് ആരോപണം. ദേശീയതലത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന അജിത് പവാറിനായി തോമസ് കരുനീക്കം നടത്തിയെന്ന ആരോപണം മുന്നണിക്ക് ക്ഷീണമുണ്ടാക്കുന്നതായിരുന്നു.

Also Read:

Kerala
കളര്‍കോട് അപകടം; കെഎസ്ആര്‍ടിസി ഡ്രൈവറെ ഒഴിവാക്കി, കാറോടിച്ച വിദ്യാര്‍ത്ഥി പ്രതി

കുട്ടനാട്ടില്‍ നിന്ന് താന്‍ കൂടി ജയിച്ചതുകൊണ്ടാണ് ശശീന്ദ്രന്‍ ഇപ്പോഴും മന്ത്രിസ്ഥാനത്തിരിക്കുന്നതെന്നും ഒറ്റ എംഎല്‍എ മാത്രമായിരുന്നെങ്കില്‍ രണ്ടരവര്‍ഷമേ കിട്ടുകയുളളുവെന്നുമാണ് തോമസ് കെ തോമസ് ചൂണ്ടിക്കാണിക്കുന്നത്. തോമസ് കെ തോമസിന്റെ ഔദാര്യത്തിലാണ് ശശീന്ദ്രന്‍ മന്ത്രിയായിരിക്കുന്നതെന്ന നിലപാടിലാണ് തോമസ് കെ തോമസ്.

Content Highlights: Kuttanad seat should be taken by party said cpim in area committee

To advertise here,contact us