ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മര്‍ദിച്ച സംഭവം; കെഎസ്‌യു മാര്‍ച്ചില്‍ സംഘർഷം

പ്രതിഷേധത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷി വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിക്കെതിരെയാണ് കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പരാതി നല്‍കിയിട്ടും കോളേജ് അധികൃതര്‍ നടപടി എടുത്തില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കമ്പും വടിയുമെറിഞ്ഞിരുന്നു. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.

പാളയത്ത് വെച്ച് പൊലീസ ബാരിക്കേഡ് വെച്ച് മാര്‍ച്ച് തടഞ്ഞിരുന്നു. ഇതോടെ വനിത പ്രവര്‍ത്തകര്‍ അടക്കം ബാരിക്കേഡ് മറികടക്കാനും ശ്രമിച്ചിരുന്നു. തങ്ങള്‍ പ്രതിഷേധിക്കുന്നത് കെഎസ്‌യു നേതാവിന് വേണ്ടിയല്ലെന്നും എസ്എഫ്‌ഐയുടെ തന്നെ പ്രവര്‍ത്തകന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

Also Read:

Kerala
'എങ്ങനെ ദിലീപും സംഘവും ദർശനത്തിനെത്തി? പൊലീസിന് ഒന്നും ചെയ്യാനില്ലേ?'; വിമർശനം തുടർന്ന് ഹൈക്കോടതി

സംഭവത്തില്‍ ഇതുവരേയും പ്രതികളെ പിടികൂടിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തരുടെ വീട്ടിലെത്തി പൊലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതികള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും ഇവര്‍ ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്.

എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി ഭിന്നശേഷി വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്‌ലാമിക ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദനമേറ്റത്. എസ്എഫ്‌ഐയിലെ തന്നെ അംഗമാണ് മര്‍ദനമേറ്റ മുഹമ്മദ് അനസും. കഴിഞ്ഞ ദിവസം പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ സംഘം മർദിച്ചുവെന്നുമാണ് മുഹമ്മദ് അനസ് പറയുന്നത്. കൊടി കെട്ടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല കാല്‍ വയ്യ എന്ന് പറഞ്ഞെന്നും തുടര്‍ന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡന്റായ അമല്‍ചന്ദ് തന്നെ മര്‍ദിച്ചുവെന്നും മുഹമ്മദ് അനസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Also Read:

Kerala
സന്ദീപ് വാര്യർക്ക് കോൺഗ്രസിൽ നേതൃപദവി?; കെപിസിസി ജനറൽ സെക്രട്ടറിയാക്കിയേക്കും

എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ നാലുപേര്‍ക്കെതിരെയാണ് മുഹമ്മദ് അനസ് കന്റോന്‍മെന്റ് പൊലീസിന് പരാതി നല്‍കിയത്. യൂണിറ്റ് റൂമില്‍ എത്തിച്ച് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്നാണ് പരാതി. കാലിന് അസൗകര്യം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അസഭ്യം പറയുകയും വൈകല്യത്തെ കളിയാക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു. വൈകല്യമുള്ള കാലില്‍ ഷൂ വച്ചു ചവിട്ടി, ചോദിച്ചെത്തിയ സുഹൃത്തിനേയും ഇവര്‍ മര്‍ദിച്ചിരുന്നു. പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ കയറി അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു.

Content Highlight: Scuffle in KSU march against SFI attacking differently abled student

To advertise here,contact us