വഖഫ് ഭൂമി: ഷാജിയുടെ പരാമര്‍ശം വസ്തുതയുടെ അടിസ്ഥാനത്തില്‍; പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീര്‍

പ്രതിപക്ഷ നേതാവിനോട് ഏറ്റുമുട്ടലില്ല. പക്ഷെ ലീഗ് സ്വന്തം നിലപാട് പറയുമെന്നും ഇ ടി മുഹമ്മദ് ബഷീർ പ്രതികരിച്ചു.

മലപ്പുറം: മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിപ്രായത്തെ തള്ളിയ കെഎം ഷാജിയെ പിന്തുണച്ച് മുസ്ലീം ലീഗ്. മുമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും പ്രതിപക്ഷ നേതാവ് അല്ല, ആരു പറഞ്ഞാലും വഖഫ് ഭൂമിയല്ല എന്ന നിലപാട് ശരിയല്ലെന്നും ഇ ടി മുഹമ്മദ് ഡല്‍ഹിയില്‍ പറഞ്ഞു.

'കെ എം ഷാജിയുടെ പരാമര്‍ശം വസ്തുതയുടെ അടിസ്ഥാനത്തില്‍. ലീഗിനെ സംബന്ധിച്ച് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാണ്. ജനങ്ങള്‍ക്കിടയില്‍ സൗഹൃദം ഉണ്ടാക്കാനുള്ള ശ്രമം ലീഗ് എല്ലാകാലത്തും എടുത്തിട്ടുണ്ട്. യുഡിഎഫ് യോഗത്തില്‍ വിഷയം ഉയര്‍ത്തണമോയെന്നത് ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവിനോട് ഏറ്റുമുട്ടലില്ല. ഞങ്ങളുടെ നിലപാട് ഞങ്ങള്‍ പറയും. അത് വഖഫ് സ്വത്താണെന്ന് അംഗീകരിച്ചുകൊണ്ടുള്ള ചര്‍ച്ചയാണ് വേണ്ടത്', ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശം ഇല്ലെന്നും വി ഡി സതീശൻ്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം കെ എം ഷാജി വ്യക്തമാക്കിയത്.

Also Read:

Kerala
ജീവിതത്തിന് പുതു'ശ്രുതി'; ശ്രുതി ഇനി സർക്കാർ ഉദ്യോഗസ്ഥ, ജോലിയിൽ പ്രവേശിച്ചു

'മുനമ്പം വിഷയം വലിയ പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിക്കുന്നതുപോലെ നിസ്സാരമല്ല. അത് വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായം ഇല്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ആകില്ല. ഫാറുഖ് കോളേജിന്റെ അധികൃതര്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്', എന്നായിരുന്നു കെ എം ഷാജി പറഞ്ഞത്.

അതേസമയം കെ എം ഷാജിയെ തള്ളി ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ഇടതും-ബിജെപിയും സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ആരും പോയി പാര്‍ട്ടിയാകേണ്ടെന്നും വെറുതെ വിവാദമുണ്ടാക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

Content Highlights: E T Mohammed Basheer support K M Shaji

To advertise here,contact us