'എന്‍സിപിയില്‍ പ്രശ്‌നങ്ങളില്ല, തോമസിന് മന്ത്രിയാകാന്‍ ഞാന്‍ തടസ്സമാകില്ല; എ കെ ശശീന്ദ്രന്‍

മന്ത്രി സ്ഥാനത്ത് നിന്നും മാറാന്‍ തയ്യാറാണെന്നും എ കെ ശശീന്ദ്രന്‍

കോഴിക്കോട്: തോമസ് കെ തോമസ് എംഎല്‍എയ്ക്ക് മന്ത്രിയാകാന്‍ താന്‍ തടസ്സമാകില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്താന്‍ തോമസ് കെ തോമസിന് സ്വാതന്ത്ര്യം ഉണ്ട്. അതില്‍ അച്ചടക്കലംഘനം ഇല്ലെന്നും എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പിടിവാശിക്കൊണ്ടാണ് താന്‍ മന്ത്രിപദവിയില്‍ തുടരുന്നതെന്ന് പ്രചരിപ്പിക്കരുത്. മന്ത്രി സ്ഥാനത്ത് നിന്നും മാറാന്‍ തയ്യാറാണെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

'നാട്ടില്‍ പ്രചരിപ്പിക്കുന്നതുപോലെ ഒരു കാര്യവും എന്‍സിപിയില്‍ നടക്കുന്നില്ല. തോമസ് കെ തോമസ് ശരദ് പവാറിനെ കാണുന്നത് അച്ചടക്ക ലംഘനമോ പാര്‍ട്ടി വിരുദ്ധമോ അല്ല. പല കാര്യങ്ങളും സംസാരിക്കാനും സൗഹൃദ സന്ദര്‍ശനം നടത്തുകയും ചെയ്യാം. രണ്ട് മാസം മുമ്പ് മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ശരദ് പവാര്‍ ബോംബെയില്‍ എന്നെയും തോമസ് കെ തോമസിനെയും പി സി ചാക്കോയെയും വിളിപ്പിച്ചിരുന്നു. അന്ന് ആശയവിനിമയം നടത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വന്നതോടെ തീരുമാനം നീണ്ടുപോയി. അതിന്റെ ബാക്കിയാണ് ഇന്നലെ നടന്നത്', എ കെ ശശീന്ദ്രന്‍ പറഞ്ഞു. തോമസ് കെ തോമസ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായ കാര്യങ്ങള്‍ അറിയില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Also Read:

National
വിദ്വേഷ പ്രസംഗം: 'ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കി'; അലഹബാദ് ഹൈക്കോടതി ജഡ്ജിക്ക് ശാസന

കഴിഞ്ഞ ദിവസമാണ് മന്ത്രിമാറ്റത്തിലെ തീരുമാനം നീളുന്നതില്‍ കടുത്ത അതൃപ്തിയില്‍ തോമസ് കെ തോമസ് എംഎല്‍എ ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. ഡല്‍ഹിയിലെ ശരദ് പവാറിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച്ചയിലെ ചര്‍ച്ചകളെ സംബന്ധിച്ച് സൂചനയില്ല. എല്ലാ കാര്യങ്ങളും ശരദ് പവാറിനെ ബോധിപ്പിച്ചു എന്നും ഇത് സംബന്ധിച്ച് കത്ത് നല്‍കിയെന്നുമാണ് തോമസ് കെ തോമസ് പ്രതികരിച്ചത്. ശേഷം ഡല്‍ഹിയില്‍ നിന്നും മടങ്ങി.

Content highllights: AK Saseendran Reaction over ministerial discussion

To advertise here,contact us