പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി 'ഫെമിനിച്ചി ഫാത്തിമ'; ഐഎഫ്എഫ്‌കെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ജനപ്രിയ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം കരസ്ഥമാക്കിയത്

തിരുവനന്തപുരം: 29ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാപനം. ഐഎഫ്എഫ്‌കെ വേദിയില്‍ തിളങ്ങി ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ. ജനപ്രിയ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം കരസ്ഥമാക്കിയത്. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും നെറ്റ്പാക് പുരസ്‌കാരത്തില്‍ മത്സര വിഭാഗത്തിലെ മികച്ച മലയാളം ചിത്രമായും ഫെമിനിച്ചി ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടു. ഫിപ്രസി പുരസ്‌കാരത്തിലെ മത്സര വിഭാഗത്തിലെ മികച്ച ചിത്രമായും, മികച്ച തിരക്കഥയുമായും സിനിമ തിരഞ്ഞെടുക്കപ്പെട്ടു.

എഫ്എസ്എസ്‌ഐ മോഹനന്‍ പുരസ്‌കാരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മികച്ച നവാഗത സംവിധായകയ്ക്കുള്ള പുരസ്‌കാരം അപ്പുറത്തിന്റെ സംവിധായിക ഇന്ദു ലക്ഷ്മി കരസ്ഥമാക്കി. നെറ്റ്പാക് പുരസ്‌കാരത്തില്‍ മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രമായി മി മറിയം ദ ചില്‍ഡ്രന്‍ ആന്‍ഡ് 26 അഡേഴ്സ് ( ഇറാനിയന്‍) ഫര്‍ഷദ് ഹാഷ്മി സ്വന്തമാക്കി. മിഥുന്‍ മുരളിയുടെ കിസ് വാഗണ് സ്‌പെഷ്യല്‍ ജൂറി പരാമര്‍ശവും ലഭിച്ചു.

ഫിപ്രസി പുരസ്‌കാരത്തിലെ മികച്ച നവാഗത സംവിധായക ചിത്രത്തിനുള്ള പുരസ്‌കാരം വിക്ടോറിയ എന്ന സിനിമയിലൂടെ ശിവരഞ്ജിനി സ്വന്തമാക്കി. ബ്രസീലിയന്‍ ചിത്രം മാലു (പെഡ്രോ ഫിയറെ)വിനാണ് ഇത്തവണത്തെ സുവര്‍ണ ചകോരം. 20 ലക്ഷം രൂപയാണ് പുരസ്‌കാര തുക. മികച്ച സംവിധായകനുള്ള രജതചകോരം മി മറിയും ആന്‍ഡ് 26 അദേഴ്‌സ് സംവിധായകന്‍ ഫര്‍ശദ് ഹാഷ്മി സ്വന്തമാക്കി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ക്രിസ്ടോബല്‍ ലിയോണും കരസ്ഥമാക്കി.

Content Highlights: IFFK Awards announced Feminichi Fathima got many awards

To advertise here,contact us