സിപിഐഎമ്മിനും ജമാഅത്തെ ഇസ്ലാമിക്കുമെതിരെ കാന്തപുരം വിഭാഗം; രൂക്ഷവിമർശനവുമായി രിസാലയിലെ മുഖപ്രസംഗം

ജമാഅത്തെ ഇസ്ലാമിയുടെ ഇടം സമുദായത്തിന്റെ പുറമ്പോക്കിൽ മാത്രമാണ്. മുഖ്യധാരയിൽ ഇടംപിടിക്കാൻ ജമാഅത്തെ ഇസ്‌ലാമി പല കളികളും കളിക്കുന്നുണ്ട്

മലപ്പുറം: സിപിഐഎമ്മിനും ജമാഅത്തെ ഇസ്ലാമിക്കുമെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം വിഭാഗം. എസ്എസ്എഫിന്റെ മുഖപത്രമായ രിസാലയിലാണ് രൂക്ഷവിമർശനം. ആരാണ് ജമാഅത്തെ ഇസ്‌ലാമിക്ക് ദൃശ്യത നൽകുന്നത്? എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.

'മുസ്ലിം ജനസാമാന്യത്തിൻ്റെ വിപുലമായ പ്രാതിനിധ്യം ഇല്ലാത്ത ജമാഅത്തിന് അനാവശ്യ ദൃശ്യത നൽകുന്ന പ്രസ്താവനകളും പ്രതികരണങ്ങളും സിപിഐഎമ്മിൻ്റെ വലിയ പിഴയായി മാറുകയാണ്. താൽക്കാലിക രാഷ്ട്രീയ ലാഭം നോക്കി നിങ്ങൾ എയ്യുന്ന ഓരോ അമ്പും ചെന്ന് തറയ്ക്കുന്നത് കേരളത്തിൻ്റെ മതനിരപേക്ഷതയ്ക്ക് മേലാണ്. മുറിവേൽക്കുന്നതോ ഇന്നും ഇവിടെ ശക്തമായി നിലനിൽക്കുന്ന സെക്കുലർ ഫാബ്രിക്കിനാണ്. നിശബ്ദമായി ആ‍ർത്തുചിരിക്കുന്നത് സംഘപരിവാറാണ്. വലതുപക്ഷ യുക്തികൾക്ക് വളം നൽകുന്ന രാഷ്ട്രീയ അപക്വതയിൽ നിന്ന് സിപിഐഎം പിൻവാങ്ങേണ്ടതുണ്ടെ'ന്ന് ചൂണ്ടിക്കാണിച്ചാണ് മുഖപ്രസം​ഗം അവസാനിപ്പിച്ചിരിക്കുന്നത്.

Also Read:

Kerala
നൃത്തപരിപാടി വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി

ജമാഅത്തെ ഇസ്ലാമിക്ക് എതിരെയും രൂക്ഷ വിമർശനമാണ് ലേഖനത്തിലുള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ ഇടം സമുദായത്തിന്റെ പുറമ്പോക്കിൽ മാത്രമാണ്. മുഖ്യധാരയിൽ ഇടംപിടിക്കാൻ ജമാഅത്തെ ഇസ്‌ലാമി പല കളികളും കളിക്കുന്നുണ്ട്. മുസ്‌ലീം സമൂഹത്തിൻ്റെ സംരക്ഷകരന്ന വ്യാജ മേൽവിലാസം അണിയാൻ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുകയാണ്. സംഘടനാപരമായ ലാഭത്തിന് ഇസ്‌ലാമോഫോബിയ ശക്തമാകട്ടെ എന്ന മനോഗതിയാണ് ജമാഅത്തെ ഇസ്‌ലാമിക്കെന്ന ഗുരുതര വിമർശനവും മുഖപ്രസംഗത്തിലുണ്ട്.

മൗദൂദിയെ ഉപേക്ഷിക്കുമെന്ന ജമാഅത്തെ ഇസ്‌ലാമി നിലപാടിനെ വിമ‍ർശിച്ച് ഇരു സുന്നി വിഭാ​ഗങ്ങളുടെയും മുഖപത്രങ്ങൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെ റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു ജമാഅത്തെ ഇസ്ലാമി സ്ഥാപകനായ മൗദൂദിയെ സംഘടനയുടെ കേരള അമീർ തള്ളിപ്പറഞ്ഞത്. ഇതിൻ്റെ ചുവട് പിടിച്ചാണ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷവിമർശനം ഉയരുന്നത്. സുപ്രഭാതം പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ മുസ്തഫ മുണ്ടുപാറ എഴുതിയ 'കറുത്ത പാട് മായ്ക്കാൻ കഴിയാതെ ജമാഅത്തെ ഇസ്ലാമി' എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മൗദൂദിയെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമി അമീറിൻ്റെ നിലപാട് ഗതികേടാണെന്ന് ലേഖനം ചൂണ്ടിക്കാണിച്ചത്.

Also Read:

International
ഐഎസിൻ്റെ കൊടി കെട്ടിയ ട്രക്ക്; കൂടെ തോക്കും ബോംബുകളും; യുഎസിൽ ആക്രമണം നടത്തിയത് മുൻ സൈനിക ഉദ്യോഗസ്ഥൻ

'മൗദൂദിയില്ലാത്ത ജമാഅത്തോ?' എന്ന തലക്കെട്ടിൽ മുഹമ്മദലി കിനാലൂ‍ർ സിറാജിൻ്റെ എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനത്തിലും ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. മൗദൂദിയുടെ ആശയമില്ലാതെ ജമാഅത്തെ ഇസ്ലാമിക്ക് അസ്ഥിത്വമില്ലെന്നാണ് ലേഖനം വ്യക്തമാക്കുന്നത്.

Content Highlights: samastha kanthapuram faction against jamaat e islami and cpim

To advertise here,contact us