പി സി ജോർജ് കലാപാഹ്വാനം നടത്തുന്നു, സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നു: എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ്

'പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മുസ്ലിം ലീഗിനെയും നേമത്ത് ശിവൻകുട്ടിയെയും പിന്തുണച്ചു'

മലപ്പുറം: പി സി ജോർജ് കലാപാഹ്വാനം നടത്തുന്നുവെന്ന ആരോപണവുമായി എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. സംസ്ഥാന സർക്കാർ പി സി ജോർജിനെ സംരക്ഷിക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് കുറ്റപ്പെടുത്തി. സംഘപരിവാർ പോലും നടത്താത്ത പ്രസ്താവനകൾ പിസി ജോർജ് നടത്തുന്നു. വർഗീയ പ്രസ്താവനകൾ ആവർത്തിക്കുകയാണ് പി സി ജോ‍ർജ് ചെയ്യുന്നത്. സർക്കാർ സ്വമേധയാ കേസ് എടുക്കണമായിരുന്നു. നേരത്തെ ഉണ്ടായിരുന്ന കേസിലെ ജാമ്യ വ്യവസ്ഥകൾ പി സി ജോർജ് ലംഘിച്ചുവെന്നും എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നും എസ്ഡിപിഐ നേതാവ് കുറ്റപ്പെടുത്തി.

പി സി ജോർജിനെ മുൻപ് സപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് അന്നത്തെ സാഹചര്യമായിരുന്നു. ആ തീരുമാനം അന്ന് ശരിയായിരുന്നു. 2021ന് ശേഷമാണ് പി സി ജോർജ് മാറിയത്. ആ‍ർഎസ്എസ് നേതാക്കളെയും പി സി ജോർജിനെയുമൊക്കെ സർക്കാർ സംരക്ഷിക്കുന്നു. വിദ്വേഷ പ്രസ്താവനകൾ നടത്തിയവരെ അറസ്റ്റ് ചെയ്യുന്നില്ല. ഡിവൈഎഫ്ഐയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും എന്ത് കൊണ്ടാണ് പി സി ജോർജിനെതിരെ പരാതി നൽകാത്തതെന്നും സിപിഎ ലത്തീഫ് ചോദിച്ചു.

Also Read:

Kerala
സാദിഖലി തങ്ങൾ ക്രിസ്മസ് കേക്ക് മുറിച്ചത് ആയുധം; പുതിയ യുദ്ധമുഖം തുറന്ന് സമസ്തയിലെ ലീഗ് അനുകൂലികളും വിരുദ്ധരും

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ചുവെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി. അത് യുഡിഎഫുമായി ചർച്ച ചെയ്ത് എടുത്ത തീരുമാനമല്ലെന്നും അവരുടെ സമ്മതം ചോദിച്ചിട്ടല്ല പിന്തുണച്ചതെന്നും സിപിഎ ലത്തീഫ് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താൻ വേണ്ടിയാണ് യുഡിഎഫിനെ പിന്തുണച്ചതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ലീഗിനെ പിന്തുണച്ചുവെന്നും ലീഗ് സ്ഥാനാ‍ത്ഥിയുമായി സംസാരിച്ചിരുന്നുവെന്നും സിപിഎ ലത്തീഫ് പറഞ്ഞു. താനൂരിൽ അബ്‌ദുറഹ്മാന് പൊതു പിന്തുണ ഉണ്ടായിട്ടുണ്ട്. ആ പൊതുപിന്തുണയിൽ എസ്ഡിപിഐയും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് ശിവൻകുട്ടിയെ പിന്തുണച്ചുവെന്നും ശിവൻകുട്ടിക്ക് വേണ്ടി പരസ്യമായി പ്രവർത്തിച്ചുവെന്നും സിപിഎ ലത്തീഫ് ചൂണ്ടിക്കാണിച്ചു. വോട്ട് വേണ്ടന്ന് ശിവൻകുട്ടി പറഞ്ഞിരുന്നില്ല. ഹിന്ദു വോട്ട് ക്യാൻവാസ് ചെയ്യാനാണ് സിപിഐഎം ശ്രമമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് ആരോപിച്ചു.

Content Highlights: SDPI Against PC George

To advertise here,contact us