'ശാന്തമായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം'; പുതിയതായി സ്ഥാനമേറ്റ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

'സമരം ചെയ്ത വൈദികർക്കെതിരായ നടപടി പിൻവലിക്കുന്നത് ആലോചിച്ച് തീരുമാനിക്കും'

കൊച്ചി: കുർബാന തർക്കവുമായി ബന്ധപ്പെട്ട് അങ്കമാലി-എറണാകുളം അതിരൂപത ആസ്ഥാനത്ത് ഉണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി സഭാ നേതൃത്വം. അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് സിനഡ് ഏൽപ്പിച്ച ഉത്തരവാദിത്വമെന്ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ വ്യക്തമാക്കി. ജോസഫ് പാംപ്ലാനിയ്ക്ക് ഇതിനുള്ള ചുമതല താൻ കൈമാറിയിട്ടുണ്ടെന്നും റാഫേൽ തട്ടിൽ പറഞ്ഞു.

ശാന്തമായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തൻ വികാരിയായി സ്ഥാനമേറ്റ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കി. ഏകീകൃത കുർബാന അർപ്പണത്തിൽ നിന്നും പിന്നാക്കം പോകുക അസാധ്യമാണെന്നും ജോസഫ് പാംപ്ലാനി പ്രതികരിച്ചു. മാർപ്പപ്പയുടെ തീരുമാനം അന്തിമമാണ്. അത് എല്ലാവരും മനസ്സിലാക്കണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി കൂട്ടിച്ചേ‍ർത്തു. ജൂലൈ 1ന് ഒരു വ്യവസ്ഥ ഉണ്ടാക്കിയിരുന്നു. ഞായറാഴ്ച ഒരു കുർബാന എങ്കിലും ഏകീകൃത കുർബാന ചൊല്ലുന്നവർക്കെതിരെ നടപടി ഉണ്ടാകില്ല എന്ന തീരുമാനം തുടരും. ഇതാണ് സിനഡിൽ എടുത്ത തീരുമാനം വിഷയങ്ങൾ പഠിച്ച ശേഷം കൂടുതൽ പ്രതികരണമെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

Also Read:

Kerala
ആലപ്പുഴയിൽ ആർ നാസർ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറി; യു പ്രതിഭ എംഎൽഎ ജില്ലാ കമ്മിറ്റിയിൽ

ഈ ദിവസങ്ങളിൽ എല്ലാവരെയും കേൾക്കുമെന്നും മുൻ ധാരണ ഇല്ലാതെ ചർച്ച നടത്തുമെന്നും ജോസഫ് പാംപ്ലാനി പ്രതികരിച്ചു. പ്രതിഷേധിക്കുന്ന വൈദികരെയും ചർച്ചയ്ക്ക് വിളിക്കും. അതിരൂപത ഒരു മനസോടെ ഒറ്റക്കെട്ടായി നിൽക്കണം. പ്രതിഷേധിക്കുന്നവർ സമരം നിർത്തണം. സമരം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും സമരക്കാരുടെ വികാരങ്ങളെ സിനഡ് മനസിലാക്കുന്നുവെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു. വൈദികർക്കെതിരായ പരാതി പിൻവലിക്കുന്നത് പോലീസുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കി. സമരം ചെയ്ത വൈദികർക്കെതിരായ നടപടി പിൻവലിക്കുന്നത് ആലോചിച്ചു തീരുമാനിക്കും. എറണാകുളത്തും തലശ്ശേരിയിലുമായി ഉത്തരവാദിത്വം നിർവഹിക്കും എന്നായിരുന്നു എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തൻ വികാരിയായി സ്ഥാനമേറ്റ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രതികരണം.

നമ്മൾ ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടായി സഭയ്ക്ക് വേണ്ടി നിൽക്കണമെന്നും വിട്ടു വീഴ്ചകൾ ചെയ്യാൻ എല്ലാവർക്കും കഴിയട്ടെയെന്നും പാംപ്ലാനി പ്രതികരിച്ചു. നിലവിലെ കൂരിയ മാറില്ലെന്ന സൂചനയും ജോസഫ് പാംപ്ലാനി നൽകി. പഴയ കൂരിയാ പിരിച്ചുവിടുമോ എന്ന ചോദ്യത്തിന് നിലവിൽ ഒരു കൂരിയ ഉണ്ടല്ലോ എന്നായിരുന്നു ജോസഫ് പാംപ്ലാനിയുടെ മറുപടി. ഒന്നും ശാശ്വതം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

ബുദ്ധിമുട്ടുകൾ ഉണ്ടായിയെന്ന് രാജിവെച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ പ്രതികരിച്ചു. പ്രശ്ന പരിഹാരത്തിന് പരമാവധി ശ്രമിച്ചു. ആത്മാർത്ഥയോടെ ആയിരുന്നു പരിശ്രമങ്ങൾ എന്തെങ്കിലും കുറവ് ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ബിഷപ്പ് ബോസ്കോ പുത്തൂർ പ്രതികരിച്ചു.

Also Read:

Kerala
എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ജോസഫ് പാംപ്ലാനി ചുമതലയേറ്റു

കുർബാന തർക്കത്തിൽ നാല് വൈദികർക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് പ്രാർത്ഥനാ യജ്ഞം നടത്തിയ 21 വൈദികരെ ശനിയാഴ്ച പുലർച്ചെ പൊലീസ് എത്തി ബിഷപ്പ് ഹൗസിൽ നിന്ന് ബലം പ്രയോഗിച്ചു നീക്കിയതോടെയാണ് എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘർഷം ഉണ്ടായത്. പൊലീസ് വലിച്ചിഴച്ചായിരുന്നു പ്രതിഷേധിച്ച വൈദികരെ പുറത്തെത്തിച്ചത്. പൊലീസ് മർദിച്ചുവെന്നും കൈകൾക്കും കാലിനും പരിക്കേറ്റെന്നും വൈദികർ ആരോപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് വിമത വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. ഗേറ്റ് തുറന്ന് ബിഷപ്പ് ഹൗസിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞിരുന്നു. എന്നാൽ ഗേറ്റിന്റെ ഒരു ഭാഗം പ്രതിഷേധക്കാർ തകർത്തതോടെ ബിഷപ്പ് ഹൗസിനകത്ത് കയറിയ പ്രതിഷേധക്കാരെ പ്രതിരോധിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. രണ്ട് വൈദികർ അകത്തേക്ക് കടക്കുകയും ചെയ്തു. ഇരുന്നൂറോളം പ്രതിഷേധക്കാരാണ് ബിഷപ്പ് ഹൗസിന് മുൻപിൽ തമ്പടിച്ചത്.

ബിഷപ്പ് ഹൗസിൽ അതിക്രമിച്ച് കയറിയതിന് വൈദികർക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വൈദികർക്കെതിരെ കേസെടുത്തത്. ബിഷപ്പ് ഹൗസിന് ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് എഫ്‌ഐആറിൽ പറയുന്നുണ്ട്. സംഘർഷത്തിന് മുൻപ് ബിഷപ്പ് ഹൗസിലെ ക്യാമറകൾ കടലാസ് ഉപയോഗിച്ച് മറച്ചുവെന്നും എഫ്‌ഐആറിൽ പറഞ്ഞിട്ടുണ്ട്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു, വഴി തടഞ്ഞു എന്നീ കുറ്റങ്ങൾ ചുമത്തി പുതിയ മൂന്ന് കേസുകളും എടുത്തിട്ടുണ്ട്.

Content Highlights: Archbishop Joseph Pampany stated that the goal is to solve problems in a peaceful manner

To advertise here,contact us