എൻ എം വിജയൻ ജീവനൊടുക്കിയ കേസ്; എൻഡി അപ്പച്ചൻ്റെയും കെ കെ ഗോപിനാഥൻ്റെയും അറസ്റ്റ് രേഖപ്പെടുത്തി

രണ്ടാംപ്രതി എൻഡി അപ്പച്ചൻ, മൂന്നാം പ്രതി കെ കെ ഗോപിനാഥൻ എന്നിവരുടെ അറസ്റ്റാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്

കൽപറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാംപ്രതി എൻഡി അപ്പച്ചൻ, മൂന്നാം പ്രതി കെ കെ ഗോപിനാഥൻ എന്നിവരുടെ അറസ്റ്റാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. മൂന്നു ദിവസത്തെ ചോദ്യംചെയ്യലിനു ഒടുവിലായിരുന്നു അറസ്റ്റ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. രണ്ടുപേർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

മൂന്നാംപ്രതിയും മുൻ കോൺഗ്രസ് നേതാവുമായ കെ കെ ഗോപിനാഥൻ്റെ വീട്ടിൽ നിന്ന് കേസുമായി ബന്ധമുള്ള രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. രണ്ടാം പ്രതി അപ്പച്ചൻ മൂന്നാം, പ്രതി ഗോപിനാഥൻ എന്നിവരെ മൂന്നുദിവസം ചോദ്യംചെയ്യാനായി കൽപ്പറ്റ ചീഫ് സെഷൻസ് കോടതി അനുമതി നൽകിയിരുന്നു. ഒന്നാംപ്രതി ഐ സി ബാലകൃഷ്ണൻ എംഎൽഎ 24ന് അന്വേഷണ സംഘത്തിന് മുൻപിൽ ചോദ്യം ചെയ്യലിനായി ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. അതേ സമയം കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ഇന്ന് എൻഎം വിജയൻ്റെ കുടുംബത്തെ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Also Read:

Kerala
ബാധ്യതകള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് സഹായിക്കാമെന്ന് പറഞ്ഞതായി കലാരാജു; വീഡിയോ പുറത്തുവിട്ട് സിപിഐഎം

കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കോടതി മുൻകൂ‍ർ ജാമ്യം അനുവദിച്ചിരുന്നു. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും പ്രതികളോട് കോടതി നിർദ്ദേശിച്ചിരുന്നു.

ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻഎം വിജയൻ്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കൾക്ക് കുരുക്കായത്.

Content highlight- Death of NM Vijayan ND Appachan and KK Gopinathan have been arrested

To advertise here,contact us