പ്രിയ സംവിധായകന് വിട; ഷാഫിയെ അവസാനമായി കാണാൻ മമ്മൂട്ടിയും പൃഥ്വിരാജും

ഉച്ചയ്ക്ക് ഒരുമണിവരെയാണ് പൊതുദര്‍ശനം

മലയാളത്തിന്റെ പ്രിയസംവിധായകൻ ഷാഫിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമാ ലോകം. ഷാഫിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് പൊതുദര്‍ശനം നടക്കുന്ന കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെത്തിയിരിക്കുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, മനോജ് കെ ജയൻ, ലാൽ, സിബി മലയിൽ തുടങ്ങി നിരവധിപ്പേർ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ എത്തി. ഉച്ചയ്ക്ക് ഒരുമണിവരെയാണ് പൊതുദര്‍ശനം. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബര്‍സ്താനില്‍ ആണ് കബറടക്കം.

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് ഈ മാസം 16 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു. ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ ജീവിതം തുടങ്ങിയത്.

Also Read:

DEEP REPORT
പോഞ്ഞിക്കര, ദശമൂലം, മണവാളൻ... എല്ലാവരെയും 'ഹീറോ'യാക്കിയ ചിരിയുടെ മായാവി

2001 ൽ ജയറാം നായകനായ വൺ‌മാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. റഷീദ് എം എച്ച് എന്നാണ് യഥാര്‍ത്ഥ പേര്. സംവിധായകനും നടനുമായ റാഫി സഹോദരനാണ്. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ.

Content Highlights: Mammootty and Prithviraj pay tribute to Director Shafi

To advertise here,contact us