ആഴത്തിലുള്ള പരിക്ക് മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലില്‍; മുറിവിന് പഴക്കം, പോസ്റ്റുമോർട്ടം നടത്തും

മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവുണ്ടായതെന്നാണ് നിഗമനം

കല്‍പ്പറ്റ: വയനാട് പിലാക്കാവില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവ പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചുകൊന്ന കടുവ തന്നെയെന്ന് സ്ഥിരീകരണം. വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു. പുലര്‍ച്ചെ 12.30 ഓടെ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും പിന്നീട്2.30 ഓടെ കടുവയെ കണ്ടെത്തി മയക്കുവെടി വെക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഓടിപ്പോയെന്നും സിസിഎഫ് ഉദ്യോഗസ്ഥ കെ എസ് ദീപ പ്രതികരിച്ചു.

പിന്നീടാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളുണ്ട്. പോസ്റ്റ് മോര്‍ട്ടം ചെയ്താല്‍ മാത്രമെ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും കെ എസ് ദീപ പറഞ്ഞു. ആഴത്തിലുള്ള മുറിവാണ് കടുവയ്ക്കുള്ളത്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവുണ്ടായതെന്നാണ് നിഗമനം.

വീടിന്റെ ഭാഗത്താണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നും ഈ പ്രദേശത്ത് നിന്നുതന്നെയാണോ മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടല്‍ ഉണ്ടായതെന്നതില്‍ വ്യക്തമല്ലെന്നും അരുണ്‍ സക്കറിയ പ്രതികരിച്ചു. കടുവയുടെ ശരീരത്തിലെ മുറിവിന് പഴക്കമുണ്ട്. അതിനാല്‍ മുറിവ് ഉണ്ടായ ശേഷം ഈ പ്രദേശത്തേക്ക് എത്തിയതെന്ന സംശയത്തിലാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമെ കടുവ ചത്തതിന്റെ കാരണം സ്ഥിരീകരിക്കാനാവൂ എന്നും അരുണ്‍ സക്കറിയ പറഞ്ഞു. ഏഴ് വയസ് വരെ തോന്നിക്കുന്ന കടുവയാണ് ചത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:

Kerala
ജവാനും, ബിയറും കൈ പൊള്ളിക്കും; സംസ്ഥാനത്ത് ഇന്ന് മുതല്‍ 341 ബ്രാന്‍ഡുകളുടെ വില വര്‍ധിക്കും

കടുവയെ ബേസ് ക്യാംപിലേക്ക് എത്തിച്ചിരിക്കുകയാണ്. കാല്‍പാദം പിന്തുടർന്ന ദൗത്യസംഘമാണ് ചത്ത നിലയില്‍ കടുവയെ കണ്ടെത്തിയത്. അതേസമയം കടുവയുടെ സാന്നിധ്യമുളളതിനാല്‍ മാനന്തവാടിയില്‍ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറ് മുതല്‍ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂ പ്രഖ്യാപിച്ച ഇടങ്ങളില്‍ സഞ്ചാര വിലക്കുമുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ തുറക്കരുതെന്നും നിര്‍ദേശമുണ്ട്. പരീക്ഷകള്‍ക്ക് പോകേണ്ട വിദ്യാര്‍ത്ഥികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി കൗണ്‍സിലര്‍മാരെ ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Content Highlights: wayanad Tiger Deep wound in an encounter with another tiger postmortem will conduct

To advertise here,contact us