വടകരയിൽ സിപിഐഎം നേതൃത്വത്തിനെതിരെ പ്രതിഷേധം അവസാനിക്കുന്നില്ല; ഇന്നും പ്രവര്‍ത്തകര്‍ തെരുവില്‍

ജില്ലാ കമ്മറ്റിയിൽ നിന്ന് പി കെ ദിവാകരനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് നടക്കുന്ന നാലാമത്തെ പ്രകടനമാണിത്

കോഴിക്കോട്: സിപിഐഎം നേതൃത്വത്തിനെതിരെ വടകരയിൽ വീണ്ടും പ്രതിഷേധം. ജില്ലാ കമ്മറ്റിയിൽ നിന്ന് പി കെ ദിവാകരനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് നടക്കുന്ന നാലാമത്തെ പ്രകടനമാണിത്. വടകര നടുവയലിലാണ് ഇരുപതോളം പേർ പങ്കെടുത്ത പ്രകടനം നടന്നത്. മുൻപ് മണിയൂരിലും മുടപ്പിലാവിലും തിരുവള്ളൂരിലും പ്രകടനം നടന്നിരുന്നു. പ്രശ്നം പരിഹരിക്കാൻ ഏരിയ കമ്മിറ്റി യോഗം വിളിച്ച് ജില്ലാ നേതൃത്വം ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. പി കെ ദിവാകരനെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതിലുള്ള അതൃപ്തി അറിയിച്ച് പി കെ ദിവാകരൻ ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.

ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തപ്പോൾ പി കെ ദിവാകരനെയും കോഴിക്കോട് ടൗണ്‍ ഏരിയയില്‍ നിന്നുള്ള പി പ്രേംകുമാറിനെയും കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയരുന്നു. വടകര മേഖലയിലെ ജനകീയ മുഖവും മികച്ച പ്രാസംഗികനുമായ ദിവാകരനെ ഒഴിവാക്കിയതില്‍ അന്ന് തൊട്ടെ പാര്‍ട്ടി അണികളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Also Read:

Kerala
ഹോസ്റ്റൽ കെട്ടിടത്തിൻ്റെ സ്ളാബ് തകർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

സിപിഐഎം വടകര ഏരിയ സമ്മേളനത്തില്‍ മത്സരം നടന്നതാണ് ദിവാകരനെ പുറത്താക്കാനുള്ള കാരണമെന്നാണ് വിവരം. ഏരിയാ സമ്മേളനത്തില്‍ മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ് ഉള്‍പ്പെടെ നാലുപേര്‍ ഏരിയാ കമ്മിറ്റിയിലേക്ക് മത്സരിച്ചിരുന്നു. ജില്ലാ സെക്രട്ടറിയായ കെ പി മോഹനന്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും മത്സരം ഒഴിവായിരുന്നില്ല.

ഈ മത്സരത്തില്‍ ദിവാകരന് ബന്ധമില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. മത്സരമൊഴിവാക്കാന്‍ ദിവാകരന്‍ ഇടപെട്ടില്ലെന്നാണ് എതിരെയുള്ള വാദം. വടകര മത്സരം ജില്ലാ സമ്മേളനത്തിലും ചര്‍ച്ചയായിരുന്നു. മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയും ജില്ലാ സെക്രട്ടറി പി മോഹനനും ഇത് ശരിയായ പ്രവണതയല്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

content highlight- Another protest against CPIM leadership in Vadakara

To advertise here,contact us