ഇപ്പോള്‍ കേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നാല്‍ എല്‍ഡിഎഫിന് ഒരു സീറ്റ് തന്നെ, ബിജെപിക്ക് രണ്ട് വരെ

'എല്‍ഡിഎഫ് വോട്ടുകള്‍ നേടിയാണ് ബിജെപി വളരുക'

ന്യൂഡല്‍ഹി: ഇപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നാല്‍ കേരളത്തില്‍ എല്‍ഡിഎഫിന് നിലവിലെ അവസ്ഥ മെച്ചപ്പെടുത്താനാവില്ലെന്ന് സര്‍വേ. വോട്ടിലും കുറവ് വരുമെന്നും ഇന്‍ഡ്യ ടുഡെ- സിവോട്ടര്‍ മൂഡ് ഓഫ് ദ നേഷന്‍ അഭിപ്രായ സര്‍വെയിലാണ് ഈ ഫലം.

2024ലെ പോലെ ഒരു സീറ്റ് എല്‍ഡിഎഫിന് ലഭിക്കും. അതേ സമയം വോട്ട് ശതമാനത്തില്‍ കുറവ് വരുമെന്നാണ് സര്‍വേ ഫലം. യുഡിഎഫ് 16-18 സീറ്റുകള്‍ നേടും. ബിജെപി 0-2 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വെ ഫലം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 18 സീറ്റും എല്‍ഡിഎഫിന് ഒരു സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.

ഇരുപാര്‍ട്ടികള്‍ മാറി മാറി വരുന്ന സംസ്ഥാനത്തിന്റെ പരമ്പരാഗത സ്വഭാവത്തെ മാറ്റി മൂന്നാം ബദലായി ബിജെപി സംസ്ഥാനത്ത് വളര്‍ന്നുവരുന്നുവെന്നും സര്‍വേ പറയുന്നു. ജനുവരി രണ്ട് മുതല്‍ ഫെബ്രുവരി 09വരെയുള്ള ദിവസങ്ങള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നായി 125,123പേരാണ് സര്‍വെയില്‍ പങ്കെടുത്തത്.

ബിജെപി 2024ല്‍ നേടിയ 17 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനം വോട്ട് ശതമാനം വര്‍ധിപ്പിച്ച് 24 ശതമാനത്തിലേക്ക് വളരും. എല്‍ഡിഎഫ് വോട്ടുകള്‍ നേടിയാണ് ബിജെപി വളരുക. രണ്ട് ശതമാനം വോട്ടിന്റെ കുറവാണ് എല്‍ഡിഎഫിനുണ്ടാകുക എന്നാണ് സര്‍വേയിലെ കണക്ക്.

യുഡിഎഫ് 42 ശതമാനം വോട്ടാണ് നേടുക. എല്‍ഡിഎഫ് 30 ശതമാനവും. യുഡിഎഫിന്റെ ഒരു ശതമാനവും എല്‍ഡിഎഫിന്റെ രണ്ട് ശതമാനം വോട്ടും കുറയും.

ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ രാജ്യത്താകെ എന്‍ഡിഎ 343 സീറ്റുകള്‍ നേടുമെന്നാണ് ഇന്ത്യാ ടുഡേ-സീവോട്ടര്‍ മൂഡ് ഓഫ് ദി നാഷണ്‍ അഭിപ്രായ സര്‍വെ പറയുന്നത്. കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ബിജെപി സ്വന്തം നിലയില്‍ നേടുമെന്നും സര്‍വെ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ ലോക്‌സഭയില്‍ ബിജെപിക്ക് 240 സീറ്റകളും എന്‍ഡിഎ സഖ്യത്തിന് 293 സീറ്റുകളുമാണ് ഉള്ളത്. ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ മുന്നണിയ്ക്ക് 188 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിയൂ എന്നും സര്‍വ്വെ ചൂണ്ടിക്കാണിക്കുന്നു.

ഇന്‍ഡ്യ മുന്നണിയ്ക്ക് നിലവില്‍ 234 അംഗങ്ങളാണുള്ളത്. കോണ്‍?ഗ്രസിന് ഒറ്റയ്ക്ക് 99 സീറ്റുകളും ലോക്‌സഭയിലുണ്ട്. 2025 ജനുവരി രണ്ടിനും ഫെബ്രുവരി 9നും ഇടയിലാണ് ഇന്ത്യാ ടുഡേ-സീവോട്ടര്‍ മൂഡ് ഓഫ് ദി നാഷണ്‍ അഭിപ്രായ സര്‍വെ നടന്നത്. രാജ്യത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലുമായി 125123 വ്യക്തികളെയാണ് സര്‍വെയ്ക്കായി സമീപിച്ചതെന്നാണ് ഇന്ത്യാ ടുഡേ-സീവോട്ടര്‍ മൂഡ് ഓഫ് ദി നാഷണ്‍ വ്യക്തമാക്കുന്നത്.

ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ സഖ്യത്തിന്റെ വോട്ട്‌ഷെയര്‍ മൂന്ന് ശതമാനം വര്‍ദ്ധിച്ച് 47 ശതമാനമായി മാറുമെന്നും സര്‍വ്വെ പ്രവചിക്കുന്നു. ഇന്‍ഡ്യ മുന്നണിയ്ക്ക് ഒരു ശതമാനം വോട്ട്‌ഷെയര്‍ വര്‍ദ്ധനയാണ് അഭിപ്രായ സര്‍വെ ചൂണ്ടിക്കാണിക്കുന്നത്.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി 281 സീറ്റുകള്‍ നേടുമെന്നാണ് അഭിപ്രായ സര്‍വെയുടെ കണ്ടെത്തല്‍. കോണ്‍?ഗ്രസിന്റെ സീറ്റ് 99ല്‍ നിന്ന് 78ലേയ്ക്ക് കുറയുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. ബിജെപിയുടെ വോട്ട് ഷെയര്‍ മൂന്ന് ശതമാനം വര്‍ദ്ധിച്ച് 41 ശതമാനത്തിലേയ്ക്ക് മാറുമെന്നും കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ 20 ശതമാനത്തിലേയ്ക്ക് ചുരുങ്ങുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400ലേറെ സീറ്റുകള്‍ നേടുമെന്ന അവകാശവാദമായിരുന്നു ബിജെപി ഉയര്‍ത്തിയത്. എന്നാല്‍ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കുന്ന അത്രയും സീറ്റുകള്‍ പോലും ബിജെപിക്ക് ലഭിച്ചിരുന്നില്ല. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും നിതീഷ് കുമാറിന്റെ ജെഡിയുവിന്റെയും പിന്തുണയോടെയാണ് നരേന്ദ്ര മോദി അധികാരത്തിലെത്തി.

Content Highlights: Mood of the Nation survey shows that the Left is fast losing its base in Kerala

To advertise here,contact us