അമ്മയുടെ മൃതദേഹം ബെഡ് ഷീറ്റിട്ട് മൂടിയ നിലയിൽ, ചുറ്റും പൂക്കൾ; കാക്കനാട്ടെ കൂട്ടമരണത്തിൽ കുറിപ്പ് കണ്ടെത്തി

മൃതദേഹങ്ങള്‍ക്ക് നാല് മുതല്‍ അഞ്ച് ദിവസംവരെ പഴക്കമുണ്ടെന്നാണ് കരുതുന്നത്

കൊച്ചി: കാക്കനാട് മരിച്ച നിലയില്‍ കണ്ടെത്തിയ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടേയും കുടുംബത്തിന്റേതും ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇത് വ്യക്തമാക്കുന്ന കുറിപ്പ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ലഭിച്ചു. ഹിന്ദിയിലുള്ളതാണ് കുറിപ്പ്. ഇത് പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലും ആത്മഹത്യയെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും ജാര്‍ഖണ്ഡ് സ്വദേശിയുമായ മനീഷ് വിജയ് (42), സഹോദരി ശാലിനി (35), അമ്മ ശകുന്തള (82) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read:

Kerala
കസ്റ്റംസ് ഉദ്യോഗസ്ഥന്റെ അമ്മയും മരിച്ചു; മൃതദേഹം കട്ടിലില്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവധിയിലായിരുന്നു മനീഷ് വിജയ്. അവധി കഴിഞ്ഞിട്ടും മനീഷ് എത്താതായതോടെ സഹപ്രവര്‍ത്തകര്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ ഇന്ന് വൈകിട്ട് സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തി പരിശോധിച്ചപ്പോഴാണ് മനീഷിനേയും ശാലിനിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം കട്ടിലില്‍ ബെഡ് ഷീറ്റിട്ട് മൂടിയ നിലയിലായിരുന്നു. മൃതദേഹത്തിന് ചുറ്റും പൂക്കള്‍ വിതറിയിരുന്നു. തൊട്ടരികില്‍ കുടുംബ ഫോട്ടോയുംവെച്ചിരുന്നു. മൂന്ന് പേരുടേയും മൃതദേഹങ്ങൾ പുഴുവരിച്ചിരുന്നു. മൃതദേഹങ്ങള്‍ക്ക് നാല് മുതല്‍ അഞ്ച് ദിവസംവരെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സഹോദരിയുടെ കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ പോകണമെന്ന് പറഞ്ഞാണ് മനീഷ് ലീവിന് അപേക്ഷിച്ചതെന്ന് നേരത്തേ സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹം നാട്ടില്‍ പോയിരുന്നില്ല എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും.

Content Highlights- police filed fir on kakkanad customs officer and family death case

To advertise here,contact us