ലവ് ജിഹാദ് പരാമര്‍ശം; പി സി ജോര്‍ജിനെതിരെ ഉടന്‍ കേസെടുത്തേക്കില്ല

കഴിഞ്ഞ ദിവസം കോട്ടയം പാലായില്‍ കെസിബിസി സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്കും നിയമനടപടി വേണമെന്ന ആവശ്യത്തിനും വഴിവെച്ചത്

കോട്ടയം: ലവ് ജിഹാദ് പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി സി ജോര്‍ജിനെതിരെ കേസെടുത്തേക്കില്ല. ജോര്‍ജിന്റെ പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. എന്നാല്‍ നിലവില്‍ ലഭിച്ച മൂന്ന് പരാതിയിന്മേല്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോവുകയും വീണ്ടും നിയമോപദേശം തേടുകയും ചെയ്യും.

കഴിഞ്ഞ ദിവസം പാലായില്‍ കെസിബിസി സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്കും നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലേയ്ക്കും വഴിവെച്ചത്. ഈരാറ്റുപേട്ടയില്‍ കണ്ടെത്തിയത് കേരളം മുഴുവന്‍ കത്തിക്കുവാനുള്ള സ്‌ഫോടക വസ്തുക്കളാണെന്നും കോട്ടയം മീനച്ചില്‍ താലൂക്കില്‍ മാത്രം ലവ് ജിഹാദിലൂടെ 400 പെണ്‍കുട്ടികളെ നഷ്ടമായെന്നുമായിരുന്നു പി സി ജോര്‍ജിന്റെ പരാമര്‍ശം.

ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു പരാമര്‍ശം. സംഭവത്തില്‍ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസും എസ്ഡിപിഐയും പി സി ജോര്‍ജിനെതിരെ പരാതി നല്‍കിയിരുന്നു.

Content Highlights: love jihad statement Case may not be filed against PC George

To advertise here,contact us