'ആരോഗ്യത്തോടെ നടന്ന് പോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു; ഈ പ്രവണത അവസാനിപ്പിക്കണം': ഹൈക്കോടതി

നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ലെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു

കൊച്ചി: കോടതിയില്‍ ഹാജരാക്കുമ്പോള്‍ കുഴഞ്ഞുവീഴുന്ന പ്രതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ആരോഗ്യത്തോടെ നടന്ന് പോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയാണ്. ഈ പ്രവണത അവസാനിപ്പിക്കണം. ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ലെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിമര്‍ശനം

പ്രതികള്‍ കോടതി മുറിയില്‍ കുഴഞ്ഞുവീഴുമ്പോള്‍ മജിസ്ട്രേറ്റുമാര്‍ നിസഹായരാകുമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പ്രതികള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ പരിശോധന നടത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന പ്രതികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജയില്‍ ഡിജിപിയോട് ഹൈക്കോടതി വിശദീകരണം തേടി. പ്രതികള്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് സൗകര്യമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. മറുപടി നല്‍കാന്‍ സംസ്ഥാന ജയില്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജയില്‍ ഡിജിപിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. പകുതി വില തട്ടിപ്പ് കേസ് പ്രതി കെ എന്‍ ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

തട്ടിപ്പിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ആനന്ദ കുമാറിന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ആരോഗ്യ പ്രശ്നമുയര്‍ത്തി ജാമ്യാപേക്ഷ നല്‍കേണ്ടതില്ല. ജാമ്യാപേക്ഷ മെറിറ്റില്‍ വാദം കേട്ട് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Content Highlights- this is not accepted hc slam accused who collapsed inside court

To advertise here,contact us