മലപ്പുറം: മലപ്പുറം ജില്ലയെ കുറിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. അജണ്ട കൂടുതല്‍ വ്യക്തമാകുകയാണ്. ആദ്യം മലപ്പുറത്തിനെതിരെ വിദ്വേഷം പറയുക. പിന്നെ സാദിഖലി തങ്ങളുടെ കോലം കത്തിക്കുക. പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കുക. അതു വഴി മറ്റു പലര്‍ക്കും ലാഭമുണ്ടാക്കിക്കൊടുക്കുക എന്നതാണെന്ന് പി കെ ഫിറോസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഫിറോസിന്റെ പ്രതികരണം. യൂത്ത് ലീഗ് പ്രവര്‍ത്തകരോടുള്ള അഭ്യര്‍ത്ഥനയെന്ന നിലക്കും ഫിറോസ് പ്രതികരിച്ചു.
'യൂത്ത് ലീഗ് പ്രവര്‍ത്തകരോടാണ്,എരിവ് കയറ്റാനും എരി തീയില്‍ എണ്ണയൊഴിക്കാനും ഫേസ്ബുക്കില്‍ വികാര ജീവികളൊരുപാടുണ്ടാകും. അവരുടെ വാക്ക് കേട്ട് എടുത്ത് ചാടരുത്. നിങ്ങളെ സംയമന പാര്‍ട്ടി എന്നും കഴിവു കെട്ടവരെന്നും അവരാക്ഷേപിക്കും. അവഗണിച്ചേക്കുക.നമ്മുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും താല്‍പ്പര്യം ഈ നാടിന്റെ സമാധാനമാണ്. സൗഹാര്‍ദ്ദമാണ്. മറക്കരുത്', എന്നാണ് ഫിറോസ് കുറിച്ചു.
വിവാദമായ മലപ്പുറം വിദ്വേഷ പരാമര്‍ശത്തില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. താന്‍ പറഞ്ഞത് സമുദായത്തിന്റെ പിന്നോക്കാവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഈഴവ സമുദായത്തിന് കീഴില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും മലപ്പുറത്ത് ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടി. മലപ്പുറത്ത് ഒരു അണ്‍ എയ്ഡഡ് കോളേജ് പോലും തങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ലീഗ് ഈഴവ സമുദായത്തെയും തന്നെയും ചതിച്ചു. മലപ്പുറം മുസ്ലിങ്ങളുടെ ഒരു രാജ്യമല്ല, പരാമര്‍ശങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിക്കുകയായിരുന്നു. താന്‍ മുസ്ലിം വിരോധിയല്ലെന്നും ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ എസ്എന്‍ഡിപിയല്ലേ എതിര്‍ത്തത് എന്നും വെള്ളാപ്പള്ളി ചോദിച്ചു.
ലീഗിനെതിരെ രൂക്ഷവിമര്‍ശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. സാമൂഹ്യനീതിയും മതേതരത്വവും പ്രസംഗിക്കുന്ന ലീഗുകാര്‍ ഈഴവ സമുദായത്തെ കൊണ്ടുനടന്നു വഞ്ചിച്ചു. അവര്‍ വിളിച്ചപ്പോള്‍ പോകാതിരുന്നപ്പോള്‍ മുതലാണ് എതിര്‍ക്കാന്‍ തുടങ്ങിയത്. ലീഗുകാരാണ് യഥാര്‍ത്ഥ വര്‍ഗീയവാദികളെന്നും മതേതരത്വം പറയുന്ന ലീഗുകാര്‍ എന്തുകൊണ്ട് ഒരു ഹിന്ദുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നില്ല എന്നും വെള്ളാപ്പള്ളി ചോദിച്ചു.