കെപിസിസി നേതൃമാറ്റത്തിൽ എതിർപ്പുമായി സുധാകര പക്ഷം; ആന്റോ ആന്റണിയെ അധ്യക്ഷനാക്കാൻ ഹൈക്കമാൻഡ് നീക്കം

നേതൃമാറ്റം അനിവാര്യമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്

തിരുവനന്തപുരം: കെപിസിസി നേതൃമാറ്റത്തിൽ എതിർപ്പുമായി ഒരു വിഭാഗം. കെ സുധാകരൻ പക്ഷമാണ് എതിർപ്പ് ഉയർത്തുന്നത്. അതേ സമയം നേതൃമാറ്റം അനിവാര്യമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. കെ സുധാകരനെ അനുനയിപ്പിച്ച് ആന്റോ ആന്റണിയെ അധ്യക്ഷനാക്കാനാണ് നീക്കം. അതേസമയം, കേരളത്തിൽ തൃശൂർ ഒഴികെ മുഴുവൻ ഡിസിസി അധ്യക്ഷന്മാരും മാറും.

മഹാരാഷ്ട്ര, ബിഹാര്‍ സംസ്ഥാനങ്ങളിലെ സംസ്ഥാന അദ്ധ്യക്ഷന്‍മാരെ അടുത്തിടെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ അദ്ധ്യക്ഷ സ്ഥാനത്തേക്കും പുതിയൊരാളെ പരിഗണിക്കുകയാണ് ഹൈക്കമാന്റ്.

ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് റോമന്‍ കാത്തലിക് വിഭാഗത്തില്‍ നിന്നുള്ള നേതാവ്. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

നേരത്തെ സണ്ണി ജോസഫ് എംഎല്‍എയുടെയുംം റോജി ജോണ്‍ എംഎല്‍എയും പേരുകളും ചര്‍ച്ചയിലുണ്ടായിരുന്നു. എന്നാല്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്ന് റോജി ജോണ്‍ നിലപാട് സ്വീകരിച്ചിരുന്നു. ഇപ്പോള്‍ ആന്റോ ആന്റണിയുടെ പേരാണ് സജീവമായി പരിഗണിക്കുന്നത്,. ബെന്നി ബെഹനാന്റെയും പേര് പരിഗണിക്കുന്നുണ്ട്.

സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പുകള്‍ നയിക്കാന്‍ പുതുനേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോര്‍ കമ്മിറ്റി രൂപീകരണത്തിലേക്ക് ഉടന്‍ കടക്കും.മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് ഈ കമ്മിറ്റി. മുന്‍ കെപിസിസി അദ്ധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെ 11പേരെ ഉള്‍പ്പെടുത്തും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഉള്‍പ്പെടെ ചുമതല ഈ കമ്മിറ്റിക്കായിരിക്കും. യുഡിഎഫിലും അഴിച്ചുപണി നടത്തിയേക്കും. കണ്‍വീനറായ എംഎം ഹസ്സനെ മാറ്റുമെന്നും സൂചനയുണ്ട്.

Content Highlights: someone opposes the change in KPCC leadership

To advertise here,contact us