കൊച്ചി : മുനമ്പം വിഷയത്തിൽ ബിജെപി നിലവിലെ സ്ഥിതി സങ്കീർണമാക്കുകയാണെന്ന് വ്യവസായമന്ത്രി പി രാജീവ്. വർഗീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് പി രാജീവ് പറഞ്ഞു. ജനങ്ങളുടെ ആശങ്ക മുതലെടുത്തുള്ള നീക്കമാണ് നടക്കുന്നത്. മുനമ്പം നിവാസികൾക്ക് നിയമപരിരക്ഷ ലഭിക്കണം. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്നും മന്ത്രി ഉറപ്പ് നൽകി.
അതേ സമയം കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പു മന്ത്രി കിരൺ റിജിജു മുനമ്പത്തെത്തി. ആദ്യമായി മുനമ്പത്ത് എത്തുന്ന തനിക്ക് മുനമ്പത്തെ പ്രശ്നങ്ങളെ പറ്റി വ്യക്തമായ ധാരണയുണ്ട് എന്ന് കിരൺ റിജിജു പറഞ്ഞു. മുനമ്പത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് തരാനാണ് താൻ എത്തിയതെന്നും ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാത്ത നിലയിൽ പരിഹാരം ഉണ്ടാകുമെന്നും കിരൺ റിജിജു മുനമ്പത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകി.
വഖഫ് നിയമം അനിയന്ത്രിതമായ അധികാരങ്ങളാണ് വഖഫ് ബോർഡിന് നൽകിയിരുന്നത്. നരേന്ദ്രമോദി ആ അധികാരങ്ങൾ എല്ലാം എടുത്തു കളഞ്ഞിരിക്കുന്നു. കേന്ദ്രം മുസ്ലിങ്ങൾക്കോ ഇസ്ലാമിനോ എതിരല്ല. എന്നാൽ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. മുനമ്പം ഭൂമിയിലെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതുവരെ തങ്ങൾക്ക് വിശ്രമമില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്ത് 'നന്ദി മോദി ബഹുജനകൂട്ടായ്മ' പരിപാടിയിൽ പറഞ്ഞു.
വഖഫ് ഭേദഗതി ബിജെപിക്ക് രാഷ്ട്രീയ വിഷയമല്ലെന്നും അത് ജനങ്ങളുടെ നീതിയുടെ വിഷയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുനമ്പത്തേതിന് സമാനമായ പ്രശ്നം രാജ്യത്ത് ഒരാൾക്കും ഇനി നേരിടേണ്ടി വരില്ല.
വഖഫ് നിയമ ഭേദഗതിക്ക് ശേഷം മുസ്ലിം കുടുംബങ്ങൾ നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു എന്നും കേന്ദ്രമന്ത്രി അവകാശവാദമുന്നയിച്ചു. വഖഫ് ബോർഡിൽ മുസ്ലിങ്ങൾ അല്ലാത്ത അംഗങ്ങളും ഉൾപ്പെടും. ഒരു ഭൂമിയും വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിക്കാൻ വഖഫ് ബോർഡിന് കഴിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
content highlights : BJP is complicating the situation in Munambam; criticizes Industries Minister P Rajeev