ആറ് മണിക്കൂര്‍ വനത്തിൽ; ഒടുവിൽ ആശ്വാസം; കെഎസ്ആർടിസി ബസിൽ ഗവി കാണാൻ പോയി കാട്ടിൽ കുടുങ്ങിയവർ തിരിച്ചെത്തി

ചടയമംഗലത്തുനിന്ന് പുറപ്പെട്ട 38 യാത്രക്കാരും രണ്ട് ബസ് ജീവനക്കാരുമായിരുന്നു വനത്തില്‍ കുടുങ്ങിയത്

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ ഗവിയിലേക്ക് വിനോദസഞ്ചാരത്തിനുപോയി കാട്ടില്‍ കുടുങ്ങിയവര്‍ പത്തനംതിട്ടയില്‍ തിരിച്ചെത്തി. രാത്രി എട്ടരയോടെയാണ് സംഘം പത്തനംതിട്ടയില്‍ എത്തിയത്. ഇവരെ ഇവിടെ നിന്ന് സ്വദേശമായ കൊല്ലം ചടയമംഗലത്തേയ്ക്ക് കൊണ്ടുപോകും.

ചടയമംഗലത്തുനിന്ന് പുറപ്പെട്ട 38 യാത്രക്കാരും രണ്ട് ബസ് ജീവനക്കാരുമായിരുന്നു വനത്തില്‍ കുടുങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി വഴിയായിരുന്നു സംഘത്തിന്റെ യാത്ര. രാവിലെ ആറ് മണിയോടെ സംഘം ചടയമംഗലത്ത് നിന്ന് പുറപ്പെട്ടു. ഗവിയില്‍ ഉള്‍വനത്തിലേയ്ക്ക് പ്രവേശിച്ചതിന് പിന്നാലെ ബസ് ബ്രേക്ക് ഡൗണായി.

വിവരം ഡിപ്പോയില്‍ അറിയിച്ചതോടെ പകരം ബസ് അയച്ചു. എന്നാല്‍ നൂറ് മീറ്റര്‍ പിന്നിട്ടപ്പോള്‍ ഈ ബസും തകരാറിലായി. ഇതോടെ യാത്രക്കാരുടെ കാത്തിരുപ്പ് തുടര്‍ന്നു. വൈകിട്ടോടെ മറ്റൊരു ബസ് എത്തിയാണ് യാത്രക്കാരെ പത്തനംതിട്ടയില്‍ എത്തിച്ചത്.

Content Highlights- 38 tourist return back to pathanamthitta after they trapped inside forest in Gavi

To advertise here,contact us