കോട്ടയം: കഴിഞ്ഞ ദിവസമാണ് കോട്ടയം ഏറ്റുമാനൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി ഹൈക്കോടതി അഭിഭാഷക ജിസ്മോൾ മീനച്ചിലാറ്റിൽ ചാടി ജീനൊടുക്കിയത്. എന്നാൽ ആ മരണം ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല ഇവരുടെ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും. അഭിഭാഷകയായി ഹൈക്കോടതിയിൽ സജീവമായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് ജിസ്മോൾ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റായി 2019ൽ തിരഞ്ഞടുക്കപ്പെട്ടത്. അതോടെ അഭിഭാഷക ജോലിയുടെ തിരക്കുകളിൽ നിന്ന് മാറി. അഭിഭാഷകയായിരിക്കെ ജിസ്മോൾ നടത്തിയ സാഹസിക ഇടപെടലും അന്ന് കൂടെ പ്രവർത്തിച്ചവർ ഓർക്കുന്നു. ഭർത്താവ് അന്യായമായി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി പൂട്ടിയിട്ട യുവതിയെ കാണാൻ വേഷംമാറി ജിസ്മോൾ അവിടെ ചെന്നതായി സഹപ്രവർത്തകർ പറയുന്നു.
യുവതിയുടെ ഭർത്താവിനെ കാണാനോ ആശുപത്രിയിൽ പ്രവേശിക്കാനോ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു ജിസ്മോളുടെ സാഹസിക ഇടപെടൽ. തുടർന്ന് ഇവർ നൽകിയ റിപ്പോർട്ട് അനുസരിച്ച് ജസ്റ്റിസ് വിനോദ് ചന്ദ്രൻ വിഷയം പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അമിക്കസ് ക്യൂറി നേരിട്ട് ആശുപത്രിയിൽ എത്തി യുവതിയെ കാണുകയും ചികിത്സാരേഖകൾ ശേഖരിക്കുകയും ചെയ്തു. കൂടാതെ മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർക്ക് മുന്നിൽ ഹാജരാക്കി പരിശോധിപ്പിച്ചു. ഇതിന്റെയെല്ലാം വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതോടെ പരാതിക്കാരിയോട് ഹാജരാകാൻ നിർദേശിച്ച ജഡ്ജി അവരോട് നേരിട്ട് സംസാരിച്ചു. തുടർന്നാണ് മോചനത്തിന് ഉത്തരവായത്. അത്തരത്തിൽ ഇടപെടൽ നടത്തിയ ജിസ്മോളുടെ ആത്മഹത്യ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കുന്നതിന് മുൻപ് ആദ്യം വീട്ടിൽ വെച്ച് കൈത്തണ്ട മുറിച്ചും മക്കൾക്ക് വിഷം നൽകിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്മോൾ നടത്തിയിരുന്നു. ഭര്ത്താവ് ജോലിസ്ഥലത്തായിരുന്നു. വൈകിട്ട് 3:00 മണിയോടെ മീനച്ചിലാറ്റിൽ ചൂണ്ടയിടാൻ എത്തിയ നാട്ടുകാരാണ് ജിസ് മോളുടെ മൃതദേഹം കാണുന്നത്. 45 മിനിറ്റ് നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ജിസ്മോളെയും കുട്ടികളെയും കരയ്ക്ക് എത്തിച്ചത്. ഉടൻതന്നെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കുടുംബ പ്രശ്നങ്ങൾ ജിസ്മോളെ അലട്ടിയിരുന്നതായാണ് പൊലീസ് പറയുന്നത്. ആത്മഹത്യയുടെ കാരണം വിശദമായി അന്വേഷിക്കുമെന്ന് അയർക്കുന്നം പൊലീസ് അറിയിച്ചിട്ടുണ്ട്.
Content Highlights-Friends and colleagues in Ettumanoor unable to accept the death of Jismol