കൊച്ചി: കൃത്യനിർവഹണത്തിനിടെ വനിതാ എസ്ഐയെ അപമാനിച്ച ബിജെപി പ്രവർത്തകനെതിരെ കേസെടുക്കാൻ പൊലീസ് തയാറാകാത്തത് അവിശ്വസനീയമെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഗൗജ വിജയകുമാരൻ. പൊലീസ് സേനയ്ക്കുള്ളിലെ കാവിക്കൂട്ടം സമൂഹത്തിൽ അരക്ഷിതാവസ്ഥ വർധിക്കുന്നതിന് കാരണമാകുന്നത് കണ്ടുനിൽക്കാൻ സാധിക്കുന്നില്ലെന്നും ഇതിൽ എത്രയും വേഗം നടപടി ഉണ്ടായേ തീരൂവെന്നും അവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
പാലക്കാട് കെഎസ്ആർടിസിയിലെ ശീതീകരിച്ച വിശ്രമ മുറിയുടെയും പുതിയ എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസിന്റെയും ഉദ്ഘാടനത്തിനിടെ മന്ത്രി കെ ബി ഗണേഷ് കുമാറിന് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ പൊലീസുകാരിക്കുനേരെ ബിജെപി പ്രവർത്തകൻ അപമര്യാദയായി പെരുമാറുന്നത് കാണാമെന്നാണ് ആരോപണം.
വനിത എസ് ഐ ഇതിനെതിരെ പ്രതികരിക്കാതിരിക്കുന്നതിനെതിരെയും ഗൗജ രൂക്ഷവിമർശനമുയർത്തി. പൊലീസ് ഡിപ്പാർട്ട്മെന്റ് മുഴുവൻ ഈ നെറികേടിന് കൂട്ടുനിൽക്കുന്നത് സമൂഹത്തിലെ മൊത്തം സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത്തരത്തിൽ ഒരു കുറ്റകൃത്യം നടക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിട്ടും യാതൊരുവിധ നടപടിയും ഇല്ലാത്ത പൊലീസ് ഡിപ്പാർട്ട്മെന്റ് നൽകുന്ന സന്ദേശം ഭയാനകമാണെന്നും അവർ ആരോപിച്ചു. ബിജെപിയെ കാണുമ്പോൾ മുട്ടു വിറയ്ക്കേണ്ട ആവശ്യം കേരളത്തിലെ പൊലീസിന് ഇല്ലെന്ന് ഓർമ്മിപ്പിക്കുന്നുവെന്നും സംഭവത്തിൽ പാലക്കാട് എസ്പിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഗൗജ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പ്
7/4/24 ന് പാലക്കാട് KSRTC ബസ്സ്റ്റാൻഡിൽ നടന്ന ഉദ്ഘാടന ചടങ്ങിനെതിരെപ്രതിഷേധവുമായി എത്തിയ BJP പ്രവർത്തകരെ തടയുന്നതിനായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലെ വനിത എസ് ഐ കൃത്യനിർവഹണം നടത്തുന്നതിനിടയിൽ പ്രതിഷേധക്കാരിൽ ഒരാളായ ബിജെപി പ്രവർത്തകൻ വനിതാ എസ് ഐ യുടെ ശരീരഭാഗങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കണമെന്ന് ഉദ്ദേശത്തോടെ കയറി പിടിക്കുകയും ആയത് പലതവണ ആവർത്തിക്കുകയും ഉണ്ടായതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഡ്യൂട്ടിയിലുള്ള, യൂണിഫോമിൽ നിൽക്കുന്ന, പോലീസുകാരിയായ, ഒരു എസ്ഐക്ക് നഗര മധ്യത്തിൽ പട്ടാപകൽ കൃത്യനിർവഹണത്തിനിടയിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ട് ഇതുവരെ ഈ ബിജെപി പ്രവർത്തകനെതിരെ പോലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. നടപടി തുടങ്ങി വെയ്ക്കാൻ പോലീസ് ഇതുവരെ കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല എന്നത് അവിശ്വസനീയമാണ്.ഒരു വനിത എസ് ഐ ഇതിനെതിരെ പ്രതികരിക്കാതിരിക്കുന്നത്, പോലീസ് ഡിപ്പാർട്ട്മെന്റ് മുഴുവൻ ഈ നെറികേടിന് കൂട്ടുനിൽക്കുന്നത് സമൂഹത്തിലെ മൊത്തം സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത്തരത്തിൽ ഒരു കുറ്റകൃത്യം നടക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിട്ടും യാതൊരുവിധ നടപടിയും ഇല്ലാത്ത പോലീസ് ഡിപ്പാർട്ട്മെന്റ് നൽകുന്ന സന്ദേശം ഭയാനകമാണ്.അത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പട പൊരുതാൻ സ്ത്രീകളിൽ ഉണ്ടാകുന്ന ഊർജ്ജം ഇല്ലായ്മ ചെയ്യലാണ്.ഇതിനെതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും നടപടിക്ക് ചുക്കാൻ പിടിച്ചില്ലെന്നും എസ്ഐയോട് ചോദിച്ചപ്പോൾ മൗനം മാത്രമായിരുന്നു മറുപടി. ബിജെപയെ കാണുമ്പോൾ മുട്ടു വിറയ്ക്കേണ്ട ആവശ്യം കേരളത്തിലെ പോലീസിന് ഇല്ല എന്ന് ഓർമ്മിപ്പിക്കുന്നു.ആയത് ചൂണ്ടി കാണിച്ച് പാലക്കാട് SP യ്ക്ക് ഞാൻ പരാതി നൽകിയിട്ടുണ്ട്. പോലീസ് സേനയ്ക്കുള്ളിലെ കാവിക്കൂട്ടം സമൂഹത്തിൽ അരക്ഷിതാവസ്ഥ വർധിക്കുന്നതിന് കാരണമാകുന്നത് കണ്ടുനിൽക്കാൻ സാധിക്കാത്തതിനാൽ ഈ പരാതിയിൽ എത്രയും വേഗം നടപടി ഉണ്ടായേ തീരൂ.Nb : ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും ഉണ്ട്.Adv. ഗൗജ വിജയകുമാരൻജനറൽ സെക്രട്ടറി,കെഎസ് യു സംസ്ഥാന കമ്മിറ്റി.
Content Highlights: Gowja Vijayakumaran against kerala police