ഷൈൻ ടോം ചാക്കോയെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല, വിശദീകരണം കേട്ട ശേഷം നടപടി: എഎംഎംഎ

ഷൈനിന്റെ വിശദീകരണം കേട്ട ശേഷമായിരിക്കും നടപടിയുടെ കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്നും അന്വേഷണ സമിതി വ്യക്തമാക്കി

കൊച്ചി: ഷൈൻ ടോം ചാക്കോയെ ബന്ധപ്പെടാൻ കഴിയിഞ്ഞിട്ടില്ലെന്ന് താരസംഘടനയായ എഎംഎംഎയുടെ അന്വേഷണ സമിതി. ഷൈനിന്റെ വിശദീകരണം കേട്ട ശേഷമായിരിക്കും നടപടിയുടെ കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്നും അന്വേഷണ സമിതി വ്യക്തമാക്കി. നേരത്തെ വിന്‍ സി അലോഷ്യസ് നല്‍കിയ പരാതി അന്വേഷിക്കാന്‍ എഎംഎംഎ മൂന്നംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. സരയു മോഹന്‍, വിനു മോഹന്‍, അന്‍സിബ എന്നിവര്‍ ഉള്‍പ്പെട്ടുള്ള മൂന്നംഗ കമ്മിറ്റിയാണ് വിന്‍ സിയുടെ പരാതി അന്വേഷിക്കാന്‍ എഎംഎംഎ രൂപീകരിച്ചത്. അടിയന്തിരമായി റിപ്പോര്‍ട്ട് കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് മോഹന്‍ലാലിന് കൈമാറുമെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആരോപണ വിധേയനായ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടപടിയെടുത്തേക്കുമെന്നും നേരത്തെ വിവരമുണ്ടായിരുന്നു.

അതേസമയം, ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഇതിൽ ഒരാളുമായി ഷൈനിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി. ഷൈൻ ആഡംബര ഹോട്ടലിലേക്ക് ബൈക്കിലാണ് എത്തിയത്. ബൈക്ക് പുറത്ത് നിർത്തിയ ശേഷം ഉള്ളിലേക്ക് നടന്ന് കയറി. ആഡംബര ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ശേഷം ഓൺലൈൻ ടാക്സിയിൽ കടന്നു കളയുകയായിരുന്നു. ഷൈനിനെ ആഡംബര ഹോട്ടലിൽ എത്തിച്ച ബൈക്ക് യാത്രികനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

എന്നാൽ ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണത്തിൽ നടി വിൻ സി അലോഷ്യസിൽ നിന്നും വിവരങ്ങൾ തേടാനുള്ള നീക്കം എക്സൈസ് ഉപേക്ഷിച്ചു. വിൻ സിയുടെ ഭാഗത്ത് നിന്നും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണിത്. പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും എക്സൈസ് വ്യക്തമാക്കി. എറണാകുളം എക്സൈസ് വിഭാഗത്തിന്റേതാണ് തീരുമാനം. ഷൈൻ ടോം ചാക്കോയുടെ ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത് നടൻ തമിഴ്നാട്ടിലാണ് എന്നാണ്. ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്. നടൻ മടങ്ങിയെത്തുമ്പോൾ ചോദ്യം ചെയ്യാനാണ് നീക്കം.

ഒരു നടൻ സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻ സി അലോഷ്യസ് വെളിപ്പെടുത്തിയത് വളരെ വിവാദമായിരുന്നു. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തൽ. പിന്നാലെ സിനിമാ സംഘടനകൾക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിലൂടെയാണ് നടൻ ഷൈൻ ടോം ചാക്കോയാണ് മോശമായി പെരുമാറിയ നടനെന്ന വിവരം പുറത്ത് വന്നത്.

അതിനിടെ കൊച്ചി കലൂരിൽ ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഓടി രക്ഷപ്പെട്ടിരുന്നു. ലഹരി ഇടപാടുകാരനെ തേടി ബുധനാഴ്ച രാത്രി 10.45-ഓടെയാണ് ഡാൻസാഫ് സംഘം ഷൈൻ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലിൽ എത്തിയത്. ലഹരി ഇടപാടുകാരന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു ഡാൻസാഫ് സംഘത്തിന്റെ പരിശോധന.

Content Highlights: Association of Malayalam Movie Artists says it has not been able to contact Shine Tom Chacko

To advertise here,contact us