108 ആംബുലന്‍സ് കിട്ടാതെ വീട്ടമ്മ മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് പൊലീസ്

അസ്വാഭാവിക മരണത്തിനാണ് കേസ്

തിരുവനന്തപുരം: വെള്ളറടയില്‍ ആംബുലന്‍സ് കിട്ടാതെ വീട്ടമ്മ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കേസ്. ആന്‍സിക്ക് ചികിത്സാ സഹായം നല്‍കിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആന്‍സിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. വെള്ളറട ദേവി ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ വേണ്ടിയാണ് 108 ആംബുലന്‍സിനെ വിളിച്ചത്. എന്നാല്‍ ആംബുലന്‍സ് വിട്ടുനല്‍കിയിരുന്നില്ല. കൃത്യസമയത്ത് ആശുപത്രിയിലേക്കെത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ആന്‍സി മരിക്കുകയായിരുന്നു.

പ്ലേറ്റ്‌ലെറ്റ് അളവടക്കം കുറഞ്ഞ സ്ഥിതിയിലായ ആന്‍സിയെ മാറ്റാന്‍ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ആവശ്യമുള്ളതിനാലും സാമ്പത്തികമായി പിന്നോക്കമുള്ള രോഗിയായതിനാലുമാണ് 108നെ വിളിച്ചത്. എന്നാല്‍ കുരിശുമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് പോവാനുള്ളത് കൊണ്ട് ആംബുലന്‍സ് വിട്ടുതരാന്‍ കഴിയില്ലെന്നായിരുന്നു 108 അധികൃതര്‍ നല്‍കിയ മറുപടി.

അഞ്ച് കിലോമീറ്ററിനുള്ളില്‍ ആംബുലന്‍സുണ്ടായിട്ടും സൗകര്യം ലഭ്യമായില്ലെന്നായിരുന്നു ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. ഒന്നര മണിക്കൂറിന് ശേഷം ഓക്‌സിജനില്ലാത്ത സ്വകാര്യ ആംബുലന്‍സിലാണ് രോഗിയെ കൊണ്ടുപോകാന്‍ സാധിച്ചത്. എന്നാല്‍ യാത്രക്കിടെ നെയ്യാറ്റിന്‍കരയിലെത്തിയപ്പോള്‍ ആന്‍സി മരിക്കുകയായിരുന്നു. ആംബുലന്‍സിന് വേണ്ടി ആനി 108ല്‍ വിളിച്ചതിന്റെ ഫോണ്‍ സന്ദേശവും റിപ്പോര്‍ട്ടറിന് ലഭിച്ചു.

വെള്ളറട പിഎച്ച്‌സിയില്‍ 108 ആംബുലന്‍സുണ്ടല്ലോയെന്ന് ആനി ചോദിച്ചപ്പോള്‍ അതും തൊട്ടപ്പുറത്തുള്ള ആംബുലന്‍സും സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് വേണ്ടി തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നായിരുന്നു മറുപടി. പാറശാല, വെള്ളറട കുരിശുമല ഡ്യൂട്ടിക്ക് വേണ്ടിയായിരുന്നു ആംബുലന്‍സ് മാറ്റി വെച്ചത്. മറ്റ് ആംബുലന്‍സുകള്‍ തിരക്കിലാണെന്നുമായിരുന്നു മറുപടി. രോഗി സാമ്പത്തികമായി പിന്നോക്കമാണ്, അതുകൊണ്ടാണ് 108 വിളിച്ചതെന്നും ഒരു മണിക്കൂറിനുള്ളില്‍ ഓക്‌സിജന്‍ ആവശ്യമാണെന്നും മെമ്പര്‍ പറഞ്ഞിട്ടും ആംബുലന്‍സ് നല്‍കിയില്ല. 'സാധാരണക്കാര്‍ക്ക് ആവശ്യം വന്നാല്‍ വാഹനമില്ലേ. സ്‌പെഷ്യല്‍ പരിപാടികള്‍ക്കും മന്ത്രിമാര്‍ക്കുമാണ് ആവശ്യം ലഭിക്കുന്നുള്ളു. സാധാരണക്കാരനായ രോഗിയായതിനാലാണ് 108 വിളിച്ചത്' എന്ന് നിസഹായമായി സംസാരിച്ചാണ് മെമ്പര്‍ ഫോണ്‍ വെക്കുന്നത്.

പിന്നാലെ രോഗി മരിച്ച സമയത്തും 108ല്‍ വിളിച്ച് ആനി പ്രതിഷേധം അറിയിച്ചു. തൊട്ടടുത്ത് ആംബുലന്‍സ് ഉണ്ടായിട്ടും തന്നില്ലല്ലോ, രോഗി മരിച്ചെന്ന് ആനി 108ല്‍ അറിയിച്ചു. 'കെഞ്ചി ചോദിച്ചു, വണ്ടി ഞങ്ങളുടെ മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. കുരിശു മല സ്‌പെഷ്യല്‍ ഡ്യൂട്ടിയെന്ന് പറഞ്ഞ് വിട്ടു തരാഞ്ഞതാണ്. ആള് മരിച്ചു. നിങ്ങള്‍ക്കോ നിങ്ങളുടെ സര്‍ക്കാരിനോ ഇനി എന്ത് ചെയ്യാന്‍ പറ്റും. പല നമ്പറില്‍ നിന്ന് മാറി മാറി വിളിച്ചിരുന്നു', എന്നായിരുന്നു ആനി 108ല്‍ പറഞ്ഞത്. എന്നാല്‍ സംഭവം അറിയില്ലെന്നായിരുന്നു 108ല്‍ നിന്നുള്ള പ്രതികരണം.

Content Highlights: House wife dies after not getting 108 ambulance Police registers suomotu case

To advertise here,contact us