ഷൈനെ ചോദ്യം ചെയ്യാൻ മൂന്ന് എസിപിമാർ; ഗൂഗിൾ പേ ഇടപാടുകളും, വാട്ട്സ്ആപ്പ് ചാറ്റുകളും പരിശോധിച്ച് പൊലീസ്

പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ ചോദ്യം ചെയ്യലിന് എത്തിയത്

കൊച്ചി: ലഹരിപരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട വിഷയത്തിൽ ഷൈൻ ടോം ചാക്കോയുടെ ചോദ്യം ചെയ്യൽ ഒരു മണിക്കൂർ പിന്നിട്ടു. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.

ഷൈൻ ഉപയോഗിക്കുന്ന ഫോണിന്റെ കാര്യത്തിലും പൊലീസിന് സംശയങ്ങളുണ്ട്. സ്ഥിരം ഉപയോഗിച്ചിരുന്ന ഫോൺ തന്നെയാണോ ഹാജരാക്കിയത് എന്നും ഇടപാടുകൾക്ക് വേറെ ഫോൺ ഉണ്ടോ എന്നതിലും പൊലീസ് വ്യക്തത വരുത്തുന്നുണ്ട്.

പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ ചോദ്യം ചെയ്യലിന് എത്തിയത്. രാവിലെ 10.30 ന് ഹാജരാകാനായിരുന്നു ഷൈനിന് പൊലീസ് നോട്ടീസ് നല്‍കിയത്. യാത്രയില്‍ ആയതിനാല്‍ വൈകിട്ട് 3.30 ന് ഷൈന്‍ ഹാജരാവുമെന്നായിരുന്നു പിതാവ് കഴിഞ്ഞ ദിവസം അറിയിച്ചതെങ്കിലും 10. 30 ന് തന്നെ എത്തുമെന്ന് പൊലീസ് പിന്നീട് അറിയിക്കുകയായിരുന്നു.

നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. സ്റ്റേഷനില്‍ ഹാജരായ ഷൈനിനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല. അസോസിയേറ്റ് ഡയറക്ടർ സൂര്യൻ കുനിശ്ശേരിക്കൊപ്പം കാറിലാണ് ഷൈന്‍ സ്റ്റേഷനിലെത്തിയത്.

Content Highlights: Shine tom chacko questioning continues

To advertise here,contact us