ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ രാജ്യം മുട്ടു മടക്കില്ല; കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

ദുഃഖത്തില്‍ പങ്കുചേരുന്നതായും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.

കോഴിക്കോട്: പഹല്‍ഗാം ഭീകരാക്രമണത്തേ അപലപിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ജനങ്ങളെ ഭയപ്പെടുത്തി സമാധാനാന്തരീക്ഷം തടയാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകരതക്ക് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയില്ല. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ രാജ്യം മുട്ടു മടക്കില്ല. ദുഃഖത്തില്‍ പങ്കുചേരുന്നതായും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.

'മിനി സ്വിറ്റ്സർലൻഡ്' എന്നറിയപ്പെടുന്ന മനോഹരമായ സ്ഥലമായ ബൈസരൻവാലി സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2:30 ഓടെ ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ ഒരു മലയാളി ഉൾപ്പെടെ 28 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.

പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്ത് രംഗത്ത് വന്നിരുന്നു. ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നും സൂചനയുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ - ഐഎസ്ഐ ആസൂത്രിത ആക്രമണമെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ഭീകരാക്രമണത്തിൽ വിശദീകരണവുമായി പാകിസ്താൻ രംഗത്തെത്തി. തങ്ങൾക്ക് പങ്കില്ലെന്നും എല്ലാ ഭീകരതയെയും തങ്ങൾ എതിർക്കുമെന്നുമാണ് പാകിസ്താൻ പറഞ്ഞത്. പാകിസ്താൻ പ്രതിരോധ വകുപ്പ് മന്ത്രിയാണ് വിശദീകരണവുമായി രംഗത്തുവന്നത്.

Content Highlights: Terrorism cannot defeat India; Kanthapuram AP Abubacker Musliyar

To advertise here,contact us