കസേരകളിൽ പേരെഴുതി ഒട്ടിക്കണം, കാലുവാരുന്ന പ്രവണത അംഗീകരിക്കാനാവില്ല;ഡിസിസി ഓഫീസ് ഉദ്ഘാടന വിവാദത്തിൽ കെ സുധാകരൻ

'പ്രാദേശിക തലത്തിലെ ഭിന്നതകൾ സംഘടനാ പ്രവർത്തനത്തെ ബാധിക്കരുത്'

കോഴിക്കോട്: ഡിസിസി ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും താക്കീതുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അത്തരമൊരു സംഭവം ഇനി ആവർത്തിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇനിമുതൽ സ്റ്റേജിൽ ആര് ഇരിക്കണമെന്ന് മുൻകൂട്ടി വ്യക്തമാക്കി കസേരകളിൽ പേരെഴുതി ഒട്ടിക്കണം. പ്രാദേശിക തലത്തിലെ ഭിന്നതകൾ സംഘടനാ പ്രവർത്തനത്തെ ബാധിക്കരുത്. പരസ്പരം കാലുവാരുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും കെ സുധാകരൻ പറഞ്ഞു.

കെപിസിസി നൽകുന്ന നിർദ്ദേശങ്ങൾ അച്ചടക്കത്തോടെ പ്രാവർത്തികമാക്കണം. അച്ചടക്കം അനിവാര്യമാണ്. ഇതെല്ലാം എഐസിസി തീരുമാനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് അഴിമതിക്ക് പ്രചോദനം നൽകുന്നത് മുഖ്യമന്ത്രിയാണെന്ന് ആരോപിച്ച സുധാകരൻ മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ അടുക്കള വരെ അഴിമതിയാണെന്നും കുറ്റപ്പെടുത്തി. മെയ് ആറിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കളക്ടറേറ്റ് മാർച്ചുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാസം പന്ത്രണ്ടിനായിരുന്നു കോഴിക്കോട് പുതിയ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനം. ഓഫീസ് ഉദ്ഘാടനത്തിനായി നാട മുറിക്കാൻ കെ സി വേണുഗോപാൽ എത്തിയപ്പോൾ ഒപ്പം നിൽക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ ഡിസിസി പ്രസിഡന്റ് കെ സി അബു, ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ, ടി സിദ്ദിഖ് എന്നിവരാണ് ഉന്തും തള്ളുമുണ്ടാക്കിയത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

Content Highlights: K Sudhakaran in the controversy during the inauguration of the DCC office

To advertise here,contact us