കണ്ണൂർ: വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ മൊഴിയെടുത്തു. സുധാകരന്റെ കണ്ണൂരിലുള്ള വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുക്കുന്നത്.
സുൽത്താൻ ബത്തേരിയിൽ നിന്നുള്ള അന്വേഷണ സംഘമാണ് മൊഴിയെടുക്കുന്നത്. വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് മൊഴിയെടുപ്പ്. സുധാകരന്റെ മൊഴിയെടുക്കുമെന്ന് നേരത്തെ അന്വേഷണ സംഘം അറിയിച്ചിരുന്നു.
മൊഴിയെടുക്കാൻ മാത്രമാണ് എത്തിയതെന്നും, മുൻപ് പറഞ്ഞതൊക്കെത്തന്നെയാണ് ഇന്നും പറഞ്ഞതെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി നിയോഗിച്ച കമ്മിറ്റിയും വിജയന്റെ മരണം അന്വേഷിച്ചെന്നും തനിക്ക് കിട്ടിയ റിപ്പോർട്ടിൽ കുറ്റം ചെയ്തവരും ചെയ്യാത്തവരുമായ നേതാക്കളുടെ പേരുണ്ടെന്നും സുധാകരൻ പറഞ്ഞു. ഈ റിപ്പോർട്ടിൽ പാർട്ടി ആവശ്യമായ നടപടികളെടുക്കുമെന്നും സുധാകരൻ പ്രതികരിച്ചു.
ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കൾക്ക് കുരുക്കായത്.
സാമ്പത്തിക ബാധ്യതകള്‍ സൂചിപ്പിച്ച് എന്‍ എം വിജയന്‍ നേരത്തെ സുധാകരന് കത്തയച്ചിരുന്നുവെന്ന വിവരങ്ങളും ഇതിന് പിന്നാലെ പുറത്ത് വന്നു. എന്‍ എം വിജയൻ്റെ കത്ത് വായിച്ചിരുന്നുവെന്ന് കെ സുധാകരൻ സമ്മതിച്ചിരുന്നു. കത്തില്‍ പുറത്ത് പറയേണ്ട കാര്യങ്ങള്‍ ഒന്നുമില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചിരുന്നു.
Content Highlights: Sudhakaran questioned on NM Vijayan death case