'വീട്ടിൽ സിസിടിവി ഉള്ളതുകൊണ്ട് വിഷ്ണുവിന് ജോലി ചെയ്യാൻ താൽപര്യമില്ലായിരുന്നു, പറഞ്ഞു വിടാൻ ഇരുന്നതാണ്'

വീട്ടിൽ സിസിടിവി ഉള്ളതുകൊണ്ട് വിഷ്ണുവിന് ജോലി ചെയ്യാൻ പിന്നീട് താല്പര്യം ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ

പത്തനംതിട്ട: വീട്ടിലേക്ക് ഫോൺ വിളിച്ചപ്പോൾ ശശിധരൻ പിള്ള കരയുന്നതാണ് കേട്ടതെന്ന് പത്തനംതിട്ടയിൽ ഹോംനഴ്സ് മർദ്ദിച്ച് അവശനാക്കിയ ശശിധരൻ പിള്ളയുടെ ഭാര്യ. കരയുന്നത് കേട്ടപ്പോൾ ശശിധരൻ പിള്ളയ്ക്ക് പല്ലുവേദന ആയിരിക്കും എന്നാണ് താൻ കരുതിയത് എന്നും ഭാര്യ കൂട്ടിചേർത്തു. കരച്ചിൽ കേട്ട ഉടൻ തന്നെ അയൽവാസിയെ വിവരം അറിയിച്ചെന്നും അയൽവാസി വന്നു നോക്കിയപ്പോൾ ശശിധരൻപിള്ള വീഴാൻ പോകുന്ന അവസ്ഥയിലായിരുന്നുവെന്നും ഭാര്യ പറഞ്ഞു.

ഉടൻ തന്നെ അയൽവാസിയോട് ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഏജൻസി വഴിയാണ്ഹോം നഴ്സിന്റെ ജോലിക്ക് വീട്ടിൽ വന്നത്. എന്നാൽ വീട്ടിൽ സിസിടിവി ഉള്ളതുകൊണ്ട് വിഷ്ണുവിന് ജോലി ചെയ്യാൻ പിന്നീട് താല്പര്യം ഉണ്ടായിരുന്നില്ലെന്നും അവർ പറയുന്നു.

വിഷ്ണു വീട്ടിൽ ഇരുന്ന് മദ്യപിക്കുന്നത് തങ്ങൾ ഒരു ദിവസം കണ്ടിട്ടുണ്ട്. അതിനാൽ ഈ മാസം അവസാനം വിഷ്ണുവിനെ പറഞ്ഞുവിടാൻ ഇരുന്നതാണെന്നും ഭാര്യ പറഞ്ഞു. അതേസമയം ഇതിനു മുമ്പുണ്ടായിരുന്ന ഹോംനഴ്സ് ഭർത്താവിനെ ബെൽറ്റ് കൊണ്ട് അടിച്ചിട്ടുണ്ടെന്നും ഭർത്താവിനെ പൂട്ടിയിട്ട് ഹോം നഴ്സ് മദ്യപിക്കാൻ പോകുമായിരുന്നുവെന്നും ഭാര്യ കൂട്ടിചേർത്തു.

രണ്ടുദിവസം മുൻപാണ് അടൂർ സ്വദേശിയായ മുന്‍ ബി എസ്എഫ് ജവാൻ ശശിധരൻപിള്ളയെ ഹോം നഴ്സ് ക്രൂരമായി മർദിച്ചത്. രോഗിയെ നഗ്നനാക്കി മർദിക്കുകയും വലിച്ചിഴച്ചും ഹോം നഴ്സ് ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ശശിധരൻ പിള്ളയെ ഹോംനഴ്സ് ക്രൂരമായി മർദിച്ച വിവരം പുറത്ത് വന്നത്. രണ്ടുവർഷം മുൻപാണ് ശശിധരൻ പിള്ളയ്ക്ക് അൽഷിമേഴ്സ് ബാധിക്കുന്നത്.

Content Highlights:Wife of Sasidharan Pillai, who was beaten to death by a home nurse in Thanamthitta, tells reporter

To advertise here,contact us